ബെവ്ക്യൂ ആപ്പില്ല; സംസ്ഥാനത്തെ മദ്യശാലകൾ ഇന്ന് തുറക്കും, പ്രവർത്തന സമയം രാവിലെ 9 മുതൽ വൈകീട്ട് ഏഴ് വരെ
ബിവറേജസ് ഔട്ട്ലെറ്റുകളിലും ബാറുകളിലും നേരിട്ടെത്തി മദ്യം വാങ്ങാം. സാമൂഹ്യ അകലം ഉറപ്പുവരുത്തും. തിരക്ക് നിയന്ത്രിക്കാന്‍ പൊലീസിനെ ചുമതലപ്പെടുത്തും.
തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യവില്‍പ്പന ഇന്ന് പുനരാരംഭിക്കും. രാവിലെ 9 മണി മുതല്‍ വൈകിട്ട് 7 വരെയാണ് പ്രവൃത്തിസമയം. മൊബൈല്‍ ആപ്പ് വഴിയുള്ള ബുക്കിംഗ് ഒഴിവാക്കി. ബിവറേജസ് ഔട്ട്ലെറ്റുകളിലും ബാറുകളിലും നേരിട്ടെത്തി മദ്യം വാങ്ങാം. സാമൂഹ്യ അകലം ഉറപ്പുവരുത്തും. തിരക്ക് നിയന്ത്രിക്കാന്‍ പൊലീസിനെ ചുമതലപ്പെടുത്തും.
ബാറുകളില്‍ നിന്ന് പാഴ്സല്‍ മാത്രം അനുവദിക്കും. 265 ബെവ്കോ ഔട്ട്ലെറ്റുകളും 32 കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റുകളും 604 ബാറുകളുമാണ് സംസ്ഥാനത്തുള്ളത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തില്‍ താഴെയുള്ള പ്രദേശങ്ങളില്‍ മാത്രമായിരിക്കും മദ്യവില്‍പ്പന. കേരളത്തിൽ പന്ത്രണ്ട് തദ്ദേശ സ്ഥാപനങ്ങളിൽ മാത്രമാണ് ട്രിപ്പിൾ ലോക്ഡൗൺ ഉള്ളത്. അതായത് ടിപിആർ മുപ്പത് ശതമാനത്തിന് മുകളിലുള്ള പഞ്ചായത്തുകളിലാണ് മദ്യവില്‍പ്പന ഇന്ന് പുനരാരംഭിക്കുന്നത്.
കൊവിഡ് രണ്ടാം വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ഏപ്രിൽ 26 നാണ് സംസ്ഥാനത്തെ മദ്യവിൽപന ശാലകൾ അടച്ചത്. ലോക്ക്ഡൗൺ ഇളവിന്‍റെ ഭാഗമായി നാളെ മുതൽ മദ്യ വിൽപന പുനരാരംഭിക്കാനാണ് നീക്കം. തിരക്ക് ഒഴിവാക്കാൻ മൊബൈൽ ആപ്പ് വഴി സ്ലോട്ട് ബുക്ക് ചെയ്തുള്ള വിൽപ്പനയ്ക്കാണ് സർക്കാർ നിർദ്ദേശം നൽകിയിരിക്കുന്നത്. എന്നാല്‍, ആപ്പിന്റെ പ്രായോഗിക പ്രശ്നങ്ങൾ കണക്കിലെടുത്താണ് സാമൂഹ്യ അകലം ഉറപ്പുവരുത്തി വിൽപന നടത്താന്‍ തീരുമാനിച്ചത്.