സുഭാഷ് വാസുവിനെതിരായ നടപടി; ബിഡിജെഎസ് സംസ്ഥാന കൗൺസിൽ ഇന്ന്
പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ആയിരിക്കെ തട്ടിപ്പ് കേസിൽ പ്രതി ആകുകയും നേതൃത്വത്തിന് എതിരെ പരസ്യമായ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്ത സുഭാഷ് വാസുവിനെ ഉടൻ പുറത്താക്കണം എന്ന വികാരം പാർട്ടിയിൽ ശക്തമാണ്.
ചേര്‍ത്തല: എസ്എൻഡിപിക്ക് പിന്നാലെ ബിഡിജെഎസിലും വിമത നീക്കം ശക്തമാക്കിയ സുഭാഷ് വാസുവിനെതിരായ നടപടി ചർച്ച ചെയ്യാൻ ബിഡിജെഎസ് സംസ്ഥാന കൗൺസിൽ ഇന്ന് ചേരും. രാവിലെ 11 ന് ചേർത്തലയിൽ ആണ് യോഗം. പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ആയിരിക്കെ തട്ടിപ്പ് കേസിൽ പ്രതി ആകുകയും നേതൃത്വത്തിന് എതിരെ പരസ്യമായ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്ത സുഭാഷ് വാസുവിനെ ഉടൻ പുറത്താക്കണം എന്ന വികാരം പാർട്ടിയിൽ ശക്തമാണ്. അതേസമയം, വെള്ളാപ്പള്ളിക്കും തുഷാറിനും എതിരെ നാളെ വാർത്ത സമ്മേളനത്തിലൂടെ നിർണായക വെളിപ്പെടുത്തൽ നടത്താൻ സുഭാഷ് വാസു ഒരുങ്ങുന്നതിനിടെ ആണ് ഇന്ന് സംസ്ഥാന കൗൺസിൽ ചേരുന്നത്.
വിമതനീക്കം ശക്തമാക്കിയ സുഭാഷ് വാസുവിനെ എത്രയും വേഗം പുറത്താക്കുകയാണ് ഔദ്യോഗിക വിഭാഗത്തിന്‍റെ ലക്ഷ്യം. സാമ്പത്തിക തട്ടിപ്പിൽ ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്ന സുഭാഷ് വാസുവിനെ പുറത്താക്കാനുള്ള പ്രമേയങ്ങൾ, ബിഡിജെഎസ് ജില്ലാ കമ്മിറ്റികൾ പാസാക്കിയിരുന്നു. അതിനിടെ, എസ്എൻഡിപിയുടെ മാവേലിക്കര ഓഫീസിൽ നിന്ന് സുഭാഷ് വാസു പഞ്ചലോഹ വിഗ്രഹം മോഷ്ടിച്ചെന്ന് യൂണിയൻ അഡ്മിനിസ്ട്രേറ്റർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.