അന്ധവിശ്വാസത്തിനെതിരെ ശാസ്ത്രാവബോധം വളർത്താൻ ഡിവൈഎഫ്ഐ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് സംസ്ഥാന സെക്രട്ടറി വി കെ സനോജ്
ദില്ലി:കേരളത്തെ നടുക്കിയ ഇലന്തൂര്‍ ഇരട്ട നരബലി കേസിലെ പ്രതി ഭഗവല്‍സിംഗിന് സിപിഎമ്മില്‍ ഭാരവാഹിത്വം ഇല്ലായിരുന്നുവെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു.ഭഗവൽ സിംഗ് സി പി എമ്മിനെ സംരക്ഷണത്തിനുള്ള മറയാക്കുകയിരുന്നു.അന്ധവിശ്വാസത്തിനെതിരെ ശാസ്ത്രാവബോധം വളർത്താൻ ഡിവൈഎഫ്ഐ പ്രചാരണ പരിപാടി സംഘടിപ്പിക്കും.രണ്ടായിരം ശാസ്ത്ര സംവാദ പരിപാടികള്‍ ഒരുക്കും..ഈ മാസം 20 മുതൽ പരിപാടികള്‍ തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.
കേരളത്തിൽ നരബലി എന്ന വാർത്ത ഞെട്ടിപ്പിക്കുന്നതും അത്യന്തം ആശങ്കപ്പെടുത്തുന്നതുമാണ്.നവോത്ഥാന ആശയങ്ങളുടെ കരുത്തു കൊണ്ടും അതിന്‍റെ തുടർച്ചയിൽ സാമൂഹിക പുരോഗതിയിലും സാക്ഷരതയിലും രാജ്യത്തിന് മാതൃകയായ കേരളത്തിൽ ഇങ്ങനെ ഒരു സംഭവം നടക്കാൻ പാടില്ലാത്തതും നാണക്കേടുമാണ്.സാമൂഹിക വിദ്യാഭ്യാസത്തിൽ ഏറെ പിന്നോക്കം നിൽക്കുന്ന ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ നിന്ന് വാർത്തകളിൽ മാത്രം കേട്ട് ശീലിച്ച ഇത്തരം കൃത്യങ്ങൾ കേരളത്തിലെ മണ്ണിൽ എങ്ങനെ നടന്നു എന്നത് സാംസ്കാരിക കേരളംഗൗരവത്തിലെടുക്കേണ്ടതാണ്.
കേരളത്തിൽ വലത്പക്ഷവൽകരണത്തിന് വേണ്ടി നടത്തപ്പെടുന്ന ആശയ പ്രചരണമാണ് ഇത്തരം പിന്തിരിപ്പൻ ശക്തികൾക്ക് വളമാവുന്നത്.അന്ധ വിശ്വാസങ്ങളും അനാചാരങ്ങളും വീണ്ടും ഉയർത്തെഴുന്നറ്റു നിൽക്കുകയും അതിന് രാഷ്ടീയവും സാമൂഹികരവുമായ പിന്തുണ നൽകാൻ സ്വത്വ രാഷ്ട്രീയ ആശയഗതിക്കാർ മത്സരിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായി കേരളം പതിറ്റാണ്ടുകളുടെ ശ്രമ ഫലമായി നേടിയെടുത്ത സാമൂഹിക പുരോഗതിയുടേയും നവോത്ഥാന മൂല്യങ്ങളുടെയും പിൻ നടത്തമാണ് സംഭവിക്കുന്നത്.മത വിശ്വാസം അന്ധ വിശ്വാസമായി വളരുകയും അതൊരു സാമൂഹിക തിന്മയായി ഇതുപോലെ രൂപാന്തരപെടുകയും ചെയ്യുന്ന സംഭവങ്ങളെ ജാഗ്രതയോടെ കാണണം. ആത്മീയ വ്യാപാരികളുടെയും അന്ധവിശ്വാസ പ്രചാരകൻമാരുടെയും കൈകളിൽ നിന്ന് പാവപ്പെട്ട ജനങ്ങളെ മോചിപ്പിക്കേണ്ടതുണ്ട്.ശാസ്ത്ര ചിന്തയും നവോത്ഥാന ആശയങ്ങളും കൂടുതൽ ജാഗ്രതയോടെ പ്രചരിപ്പിക്കണ്ടതിന്റെ രാഷ്ട്രീയ ഉത്തരവാദിത്വത്തിലേക്കാണ് ഇത്തരം സംഭവങ്ങൾ വിരൽ ചൂണ്ടുന്നത്. DYFI വിപുലമായ കാംപയിനുകൾ സംഘടിപ്പിക്കും.ഈ ചുമതലകൾ കേരളീയ സമൂഹം ഒന്നടങ്കം ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
