പൗരത്വ ഭേദഗതി നിയമം: ജനങ്ങൾ ആഗ്രഹിക്കുന്നതേ ഈ രാജ്യത്ത് നടക്കൂ എന്ന് ചന്ദ്രശേഖര്‍ ആസാദ്
ജനങ്ങൾ ആഗ്രഹിക്കുന്നതേ ഈ രാജ്യത്ത് നടക്കൂ. ഈ കരിനിയമം ഉപേക്ഷിക്കും വരെ, സർക്കാർ മാപ്പുപറയും വരെ നമ്മൾ പോരാട്ടം തുടരുമെന്നും ചന്ദ്രശേഖര്‍ ആസാദ്.
തിരുവനന്തപുരം: പൗരത്വനിയമഭേദഗതി പിൻവലിച്ച് സർക്കാർ മാപ്പുപറയും വരെ സമരം തുടരുമെന്ന് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ്. ഒരു പൗരനെപ്പോലും തടങ്കൽപാളയത്തിലേക്ക് അയക്കാൻ അനുവദിക്കില്ലെന്നും ചന്ദ്രശേഖർ ആസാദ് തിരുവനന്തപുരത്ത് പറഞ്ഞു. പൗരത്വനിയമത്തിനെതിരായ എസ്‍ഡിപിഐയുടെ രാജ്ഭവൻ മാർച്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങൾ ആഗ്രഹിക്കുന്നതേ ഈ രാജ്യത്ത് നടക്കൂ എന്ന് ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു. ദില്ലി ജുമാമസ്ജിദിൽ വച്ച് നൽകിയ വാഗ്ദാനം താൻ ആവർത്തിക്കുന്നു. ഈ കരിനിയമം ഉപേക്ഷിക്കും വരെ, സർക്കാർ മാപ്പുപറയും വരെ നമ്മൾ പോരാട്ടം തുടരും. രാജ്യത്തിന്റെ കാവൽക്കാരനായി നമ്മൾ ഒരാളെ വച്ചു. ഇന്ന് അയാൾ യജമാനനായ ജനത്തോടു ചോദിക്കുന്നു, നിങ്ങൾ ഇവിടത്തെ പൗരനാണോ എന്ന്. ഭരണഘടന നിലനിൽക്കുന്നിടത്തോളം ജനങ്ങൾക്കിടയിൽ സാഹോദര്യം നിലനിൽക്കുന്നിടത്തോളം സിഎഎ നടപ്പാക്കാനാവില്ല. സർക്കാർ സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങളെ ഭയക്കുകയാണനെന്നും ആസാദ് പറഞ്ഞു.
സിഐഐക്കെതിരായ കേരളത്തിന്റെ വികാരം താൻ മനസിലാക്കുന്നുവെന്നും അതിന് ഐക്യദാർഢ്യമർപ്പിക്കാനാണ് എത്തിയതെന്നും ആസാദ് വ്യക്തമാക്കി. ആദ്യമായി കേരളം സന്ദർശിക്കുന്ന ആസാദ് തിരുവനന്തപുരത്തിന് പുറമേ കൊടുങ്ങല്ലൂരിലും പൊതുപരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.