ട്വന്‍റി 20 പ്രസിഡന്‍റ് സാബു എം ജേക്കബ്, കിഴക്കമ്പലത്തെ വിജയകരമായ ഭക്ഷ്യസുരക്ഷാ മാർക്കറ്റ് മാതൃക കേരളത്തിലുടനീളം വ്യാപിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി കുടുംബങ്ങൾക്ക് പ്രതിമാസം 2,500 രൂപയുടെ സാമ്പത്തിക സഹായം നൽകുന്ന ഭക്ഷ്യസുരക്ഷാ കാർഡ്, മരുന്നുകൾക്ക് വിലക്കിഴിവ്, സൗജന്യ പാചകവാതകം, വൈദ്യുതി സബ്സിഡി തുടങ്ങിയ വാഗ്ദാനങ്ങളും നൽകി. 

കൊച്ചി: വിലക്കയറ്റം നിയന്ത്രിക്കാൻ കിഴക്കമ്പലത്ത് നടപ്പാക്കി വിജയിച്ച ഭക്ഷ്യസുരക്ഷാ മാർക്കറ്റ് മാതൃക കേരളമൊട്ടാകെ വ്യാപിപ്പിക്കുമെന്ന് ട്വന്‍റി 20 പ്രസിഡന്‍റ് സാബു എം ജേക്കബ്. കുടുംബങ്ങളുടെ നിത്യജീവിതച്ചെലവ് കുറയ്ക്കുന്നതിന് ലക്ഷ്യമിട്ടാണ് പദ്ധതി വിപുലീകരിക്കാൻ നീക്കമെന്ന് അദ്ദേഹം പറഞ്ഞു. ഭക്ഷ്യസുരക്ഷാ മാർക്കറ്റുകൾ ആരംഭിക്കുന്നതിൽ ഉണ്ടാകുന്ന കാലതാമസം മറികടക്കാൻ വീട്ടമ്മമാർക്ക് ‘ഭക്ഷ്യസുരക്ഷാ കാർഡ്’ നൽകും.

Add Asianetnews as a Preferred SourcegooglePreferred

ഇതിലൂടെ ഓരോ കുടുംബത്തിനും മാസം 2,500 രൂപ വീതം, വർഷത്തിൽ 30,000 രൂപയുടെ സാമ്പത്തിക സഹായം ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ചു. ഭക്ഷ്യസുരക്ഷാ പദ്ധതിക്കൊപ്പം എല്ലാ പഞ്ചായത്തുകളിലും ജീവൻരക്ഷാ മരുന്നുകൾ 50 ശതമാനം വിലക്കുറവിൽ ലഭ്യമാക്കും. 24 മണിക്കൂറും പ്രവർത്തിക്കുന്ന സഞ്ചരിക്കുന്ന ആശുപത്രി സേവനവും സൗജന്യ ആംബുലൻസ് സൗകര്യവും ഏർപ്പെടുത്തുമെന്നും വ്യക്തമാക്കി.

കൂടാതെ, ഓണം, ക്രിസ്മസ് തുടങ്ങിയ പ്രധാന ഉത്സവകാലങ്ങളിൽ ഓരോ കുടുംബത്തിനും ഒരു പാചക വാതക സിലിണ്ടർ സൗജന്യമായി നൽകും. ഒരു കുടുംബത്തിന് 20,000 ലിറ്റർ വരെ ശുദ്ധജലം സൗജന്യമാക്കുകയും വൈദ്യുതി ബില്ലിൽ 50 ശതമാനം വരെ സബ്സിഡി നൽകുകയും ചെയ്യുമെന്ന് സാബു എം ജേക്കബ് പറഞ്ഞു. ജനങ്ങളുടെ ചെലവുഭാരം കുറയ്ക്കുകയും അടിസ്ഥാന ആവശ്യങ്ങൾ കൂടുതൽ ലഭ്യമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതികൾ പ്രഖ്യാപിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.