വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന് പിരിച്ച മുഴുവൻ പണത്തിന്‍റെയും കണക്ക് സിപിഎം പുറത്തുവിട്ടു. മുഴുവൻ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയതായി പാർട്ടി രേഖകൾ സഹിതം വ്യക്തമാക്കി. ഇതോടെ, കോൺഗ്രസ് പിരിച്ച ഫണ്ടിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ ചോദ്യങ്ങൾ ഉയരുകയും, അവരുടെ ഫണ്ട് വിനിയോഗം സംബന്ധിച്ച് വ്യക്തതയില്ലായ്മ തുടരുകയുമാണ്.

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ പിരിച്ച മുഴുവൻ പണത്തിന്‍റെയും കണക്ക് പുറത്ത് വിട്ട് സിപിഎം. പാർട്ടി സ്വരൂപിച്ച മുഴുവൻ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയതായി സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി വ്യക്തമാക്കി. ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് ചില രാഷ്ട്രീയ കേന്ദ്രങ്ങളും മാധ്യമങ്ങളും ഉയർത്തുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും പാർട്ടി വ്യക്തമാക്കി. പഞ്ചാബ് ആൻഡ് സിന്ധ് ബാങ്കിലെ പ്രത്യേക അക്കൗണ്ട് വഴിയുള്ള ഇടപാടുകളുടെ തെളിവുകളും പുറത്ത് വിട്ടിട്ടുണ്ട്.

Add Asianetnews as a Preferred SourcegooglePreferred

രണ്ട് ഘട്ടങ്ങളിലായാണ് ഈ തുക മുഖ്യമന്ത്രിയുടെ നിധിയിലേക്ക് കൈമാറിയത്. 2025 മാർച്ച് 21-ന് 92 ലക്ഷം രൂപയും, മെയ് 26-ന് 99,000 രൂപയും കൈമാറി. ഇതിന്‍റെ രസീതുകൾ പാർട്ടി പരസ്യപ്പെടുത്തി. കൂടാതെ, പാർട്ടിയുമായി ബന്ധപ്പെട്ട സംഘടനകളും വലിയ തോതിൽ തുക സമാഹരിച്ച് നൽകിയിട്ടുണ്ട്. അഖിലേന്ത്യാ കിസാൻ സഭയും കേരള കർഷക സംഘവും ചേർന്ന് ഒരു കോടി രൂപയുടെ ചെക്ക് തിരുവനന്തപുരത്തെ ഓഫീസിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് കൈമാറിയിരുന്നു. അക്കൗണ്ടുകളുടെ കാര്യത്തിൽ സിപിഎം എക്കാലവും പുലർത്തുന്ന സുതാര്യത സുപ്രീം കോടതി പോലും അംഗീകരിച്ചിട്ടുള്ളതാണെന്ന് എം എ ബേബി ചൂണ്ടിക്കാട്ടി.

സിപിഎം കണക്ക് പുറത്ത് വിട്ടതോടെ കോൺഗ്രസ് പിരിച്ച തുകയെ കുറിച്ച് സോഷ്യൽ മീഡിയിൽ ചോദ്യം ഉയരുന്നുണ്ട്. കെപിസിസി പ്രസിഡന്‍റിന്‍റെയും തന്‍റെയും ജോയിന്‍റ് അക്ക‍ൗണ്ടിലാണ്‌ പണമിട്ടതെന്നാണ്‌ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ ആദ്യം പറഞ്ഞത്‌. എന്നാൽ, ഇരുവരും നാമനിർദേശ പത്രികയ്‌ക്കൊപ്പം നൽകിയ വിവരത്തിൽ ഈ അക്ക‍ൗണ്ട്‌ ഉൾപ്പെട്ടിട്ടില്ല. എഐസിസി അക്ക‍ൗണ്ടിന്‍റെ ബാലൻസ്‌ ഷീറ്റിലും ഈ തുകയില്ലല്ലോ എന്നാണ് സോഷ്യൽ മീഡിയയിലെ സിപിഎം അനുകൂല ഹാൻഡിലുകൾ ചോദിക്കുന്നത്. മുഖ്യമന്ത്രിയടക്കം കോൺഗ്രസിനോട് വയനാട് ദുരിതാശ്വാസത്തിന് പിരിച്ച പണത്തിന്‍റെ കണക്കുകൾ ചോദിച്ചെങ്കിലും വ്യക്തമായ ഒരു ഉത്തരം ഇതുവരെ ലഭിച്ചിട്ടില്ല.