'ബിജു രമേശ് വ്യാജരേഖ സമർപ്പിച്ച് കോടതിയെ തെറ്റിധരിപ്പിച്ചു', കേസെടുക്കണമെന്നാവശ്യപ്പെട്ട് ഹർജി
ഫൊറൻസിക് പരിശോധനയിൽ ശബ്ദരേഖ എഡിറ്റ് ചെയ്തതാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും അതിനാൽ കോടതിയെ തെറ്റിദ്ധരിപ്പിച്ചതിന് കേസെടുക്കണമെന്നുമാണ് അഡ്വ. ശ്രീജിത്ത് പ്രേമചന്ദ്രൻ സമർപ്പിച്ച ഹർജിയിൽ വ്യക്തമാക്കുന്നത്.
തിരുവനന്തപുരം: ബാർകോഴ കേസുമായി ബന്ധപ്പെട്ട് ബിജു രമേശ് തെളിവായി വ്യാജരേഖ സമർപ്പിച്ചതിൽ അന്വേഷണം ആവശ്യപ്പെട്ട് ഹർജി. കെ.എം.മാണിക്കെതിരെ ബാർക്കോഴയിൽ രഹസ്യമൊഴി നൽകിയ ബിജുരമേശ് ബാർ ഉടമകളുടെ യോഗത്തിൻറെ ശബ്ദരേഖയടുങ്ങിയ മൊബൈൽ ഫോണും, ഹാർഡ് ഡിസ്ക്കും കോടതിയിൽ നൽകിയിരുന്നു. ഫൊറൻസിക് പരിശോധനയിൽ ഈ ശബ്ദരേഖ എഡിറ്റ് ചെയ്തതാണെന്നും കണ്ടെത്തി.
കോടതിയെയും അന്വേഷണ ഏജൻസിയെ തെറ്റിദ്ധിരിപ്പിക്കാൻ വ്യാജ രേഖ നൽകിയ ബിജുരമേശിനെതിരെ കോടതി നേരിട്ട് കേസെടുക്കണമെന്നാണ് ഹർജിക്കാരനായ ശ്രീജിത്ത് പ്രേമചന്ദ്രൻറെ ആവശ്യം. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടിൽ നൽകിയ ഹർജി കോടതി ഫയലിൽ സ്വീകരിച്ചു.