പന്ത്രണ്ടാം തവണയും ജാമ്യം തേടി ബിനീഷ്; ജാമ്യാപേക്ഷ കർണാടക ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
ബിനീഷിന്‍റെ വീട്ടില്‍ ഇ ഡി നടത്തിയ റെയ്ഡിനിടെ മുഹമ്മദ് അനൂപിന്‍റെ കാർഡ് കണ്ടെത്തിയ സംഭവം നാടകമായിരുന്നെന്നും ബിനീഷിന്‍റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചിരുന്നു
ബെംഗളൂരു: ബെംഗളൂരു കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കർണാടക ഹൈക്കോടതി ഇന്ന് പരിഗണിക്കും. പന്ത്രണ്ടാം തവണയാണ് ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നത്. ഇക്കഴിഞ്ഞ ജൂൺ മുപ്പതിന് ആദ്യഘട്ട വാദം പൂർത്തിയായിരുന്നു. മയക്കുമരുന്ന് കേസില്‍ ബിനീഷിനെ എന്‍സിബി പ്രതി ചേർക്കാത്ത സാഹചര്യത്തില്‍ ഇഡി ബിനീഷിനെതിരെ ഉന്നയിക്കുന്നത് അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണെന്ന വാദമാണ് ബിനീഷിന്‍റെ അഭിഭാഷകന്‍ പ്രധാനമായും ചൂണ്ടികാണിച്ചത്.
തിരുവനന്തപുരത്തെ ബിനീഷിന്‍റെ വീട്ടില്‍ ഇ ഡി നടത്തിയ റെയ്ഡിനിടെ മുഹമ്മദ് അനൂപിന്‍റെ കാർഡ് കണ്ടെത്തിയ സംഭവം നാടകമായിരുന്നെന്നും ബിനീഷിന്‍റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചിരുന്നു. ബിനീഷിന്‍റെ അഭിഭാഷകന്‍റെ വാദം പൂർത്തിയായ ശേഷം ഇഡിയുടെ മറുപടി വാദവും നടക്കും. കഴിഞ്ഞ വർഷം ഒക്ടോബറില്‍ അറസ്റ്റിലായ ബിനീഷ് 238 ദിവസമായി പരപ്പന അഗ്രഹാര ജയിലില്‍ റിമാന്‍ഡിലാണ്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona