ബിനോയ് കോടിയേരിയുടെ ഡിഎൻഎ പരിശോധന നാളെ; കൂടുതൽ തെളിവുകളുമായി യുവതി കോടതിയിൽ
ബിനോയ് കോടിയേരിക്കെതിരെ കൂടുതൽ തെളിവുകൾ യുവതി കോടതിയിൽ ഹാജരാക്കി. ബിനോയ് കോടിയേരിയുമായുള്ള ബന്ധത്തിന് കൂടുതൽ തെളിവുകൾ അടങ്ങിയ സത്യവാങ്മൂലം യുവതി കോടതിയിൽ സമര്‍പ്പിച്ചു.
മുംബൈ: ലൈംഗിക പീഡനക്കേസിൽ ബിനോയ് കോടിയേരിക്ക് തിരിച്ചടി. ഡിഎൻഎ പരിശോധയ്ക്കുള്ള രക്ത സാമ്പിളുകൾ നാളെ തന്നെ നൽകാൻ ബോംബെ ഹൈക്കോടതി നിർദ്ദേശിച്ചു. എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ബിനോയ് കോടിയേരിയുടെ ഹർജി പരിഗണിക്കവെയാണ് ഡിഎൻഎ പരിശോധന എവിടെ വരെ ആയെന്നു ഹൈക്കോടതിയുടെ ഡിവിഷൻ ബഞ്ച് ചോദിച്ചത്. ഇതുവരെ രക്ത സാമ്പിൾ നൽകാതെ ബിനോയ് മുൻകൂര്‍ ജാമ്യവ്യവസ്ഥ ലംഘിക്കുന്നു എന്നായിരുന്നു യുവതിയുടെ അഭിഭാഷകൻ കോടതിൽ വാദിച്ചത്.
നാളെ തന്നെ രക്തസാമ്പിൾ നൽകണമെന്നാണ് കോടതി നിര്‍ദ്ദേശം. രണ്ടാഴ്ചക്കകം ഡിഎൻഎ പരിശോധനാ ഫലം മുദ്രവച്ച കവറിൽ സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ ബിനോയ് കോടിയേരിയും കുട്ടിയും ഒന്നിച്ചുള്ള ഫോട്ടോകളടക്കം പുതിയ തെളിവുകൾ സത്യവാങ്മൂലത്തിനൊപ്പം യുവതിയുടെ അഭാഷകര്‍ കോടതിയിൽ സമര്‍പ്പിച്ചിട്ടുണ്ട്. ഇതിൽ മറുപടി നൽകാൻ കൂടുതൽ സമയം വേണമെന്നാണ് ബിനോയ് കോടിയേരിയുടെ ആവശ്യം.
ഡിഎൻഎ പരിശോധന ഫലം കിട്ടിയ ശേഷമായിരിക്കും കേസിലെ എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ബിനോയ് കോടിയേരിയുടെ ഹര്‍ജിയിൽ കോടതി അന്തിമ തീരുമാനം എടുക്കുക.