തണ്ടര്‍ ബോള്‍ട്ടിന് മുട്ടിന് താഴെ വെടിവയ്ക്കാന്‍ അറിയില്ലേ?; മാവോയിസ്റ്റ് മരണത്തില്‍ രൂക്ഷ വിമര്‍ശനവുമായി ബിനോയ് വിശ്വം
തണ്ടര്‍ ബോള്‍ട്ടിനെയും പൊലീസിനെയും രൂക്ഷമായി വിമര്‍ശിച്ച് ബിനോയ് വിശ്വം എംപി. പാലക്കാട്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തിലാണ് ബിനോയ് വിശ്വത്തിന്‍റെ പ്രതികരണം
തിരുവനന്തപുരം: തണ്ടര്‍ ബോള്‍ട്ടിനെയും പൊലീസിനെയും രൂക്ഷമായി വിമര്‍ശിച്ച് ബിനോയ് വിശ്വം എംപി. പാലക്കാട്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തിലാണ് ബിനോയ് വിശ്വത്തിന്‍റെ പ്രതികരണം. മാവോയിസ്റ്റ് രാഷ്ട്രീയത്തോട് സിപിഐ യോജിക്കുന്നില്ല, ഞങ്ങൾ അവരെ കാണുന്നത് വഴിതെറ്റിപ്പോയ സഖാക്കളായാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍കുറിച്ചു.
മാവോയിസ്റ്റ് രാഷ്ട്രീയത്തിനു കളമൊരുക്കുന്ന സാമൂഹിക സാഹചര്യങ്ങൾ കണക്കിലെടുക്കാതെ വെടിയുണ്ട കൊണ്ട് അത് പരിഹരിക്കാമെന്ന വഴി കണ്ടുപിടിച്ചത് കോൺഗ്രസും ബിജെപിയും ആണ്. സിപിഐ യും സിപിഎമ്മും ആ വലതുപക്ഷ വഴി അംഗീകരിക്കുന്നില്ല.
ഇതൊന്നും മനസിലാകാത്ത കുറേപ്പേർ കേരള പൊലീസിലുണ്ട്. അവർ ഇടതുപക്ഷ സർക്കാരിന്റെ പൊലീസ് നയത്തിന് കളങ്കം ചാർത്തുന്നു. ഇടക്കിടെയുണ്ടാകുന്ന മാവോയിസ്റ്റ് ഏറ്റുമുട്ടലുകളിലെല്ലാം തലയിലേക്കും നെഞ്ചിലേക്കും വെടിയുതിർക്കുന്ന തണ്ടർബോൾട്ടിനെ ഇതുമായി ബന്ധപ്പെട്ട നിയമ വ്യവസ്ഥകൾ പഠിപ്പിച്ചേ തീരൂവെന്നും ബിനോയ് വിശ്വം പറയുന്നു.
കുറിപ്പിന്‍റെ പൂര്‍ണരൂപം
മാവോയിസ്റ്റ് രാഷ്ട്രീയത്തോട് CPI യോജിക്കുന്നില്ല. ഞങ്ങൾ അവരെ കാണുന്നത് വഴി തെറ്റിപ്പോയ സഖാക്കളായാണ്.
മാവോയിസ്റ്റ് രാഷ്ട്രീയത്തിനു കളമൊരുക്കുന്ന സാമൂഹിക സാഹചര്യങ്ങൾ കണക്കിലെടുക്കാതെ വെടിയുണ്ട കൊണ്ട് അത് പരിഹരിക്കാമെന്ന വഴി കണ്ടുപിടിച്ചത് കോൺഗ്രസും ബിജെപിയും ആണ്. സിപിഐ യും സിപിഎമ്മും ആ വലതുപക്ഷ വഴി അംഗീകരിക്കുന്നില്ല.
ഇതൊന്നും മനസിലാകാത്ത കുറേപ്പേർ കേരള പോലീസിലുണ്ട്. അവർ ഇടതുപക്ഷ സർക്കാരിന്റെ പോലീസ് നയത്തിന് കളങ്കം ചാർത്തുന്നു. ഇടക്കിടെയുണ്ടാകുന്ന മാവോയിസ്റ്റ് ഏറ്റുമുട്ടലുകളിലെല്ലാം തലയിലേക്കും നെഞ്ചിലേക്കും വെടിയുതിർക്കുന്ന തണ്ടർബോൾട്ടിനെ ഇതുമായി ബന്ധപ്പെട്ട നിയമ വ്യവസ്ഥകൾ പഠിപ്പിച്ചേ തീരു.
മുട്ടിനു താഴെ വെടിവച്ചു കൂടെന്ന് ഏത് മാനുവൽ ആണ് തണ്ടർബോൾട്ടിനെ പഠിപ്പിച്ചത്. ഇടതുപക്ഷ സർക്കാരിന് ദുഷ്പേരുണ്ടാക്കാൻ അവർക്ക് പ്രത്യേക മാനുവൽ ഉണ്ടോ? ഇടതു പക്ഷ സർക്കാരിന്റെ നയം ഉൾക്കൊള്ളാത്ത ഇത്തരക്കാരെ നിലക്കുനിർത്താൻ സ: പിണറായി വിജയൻ നയിക്കുന്ന ഗവണ്മെന്റിനു കെൽപ്പുണ്ട്.