പിഎം ശ്രീ വിവാദവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി തന്നെ ഫോണിൽ ബന്ധപ്പെട്ടിട്ടില്ലെന്ന്  ബിനോയ് വിശ്വം. മുഖ്യമന്ത്രി വിളിച്ചാൽ സംസാരിക്കുമെന്നും ചർച്ചക്കുള്ള വാതിൽ എപ്പോഴും തുറന്നിരിക്കുമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.

ആലപ്പുഴ: പിഎം ശ്രീ വിവാദവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ഫോണിൽ ബന്ധപ്പെട്ടിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മുഖ്യമന്ത്രി വിളിച്ചാൽ സംസാരിക്കുമെന്നും ചർച്ചക്കുള്ള വാതിൽ എപ്പോഴും തുറന്നിരിക്കുമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. എൽഡിഎഫ് എൽഡിഎഫ് ആയി തന്നെ നിലനിൽക്കും. എൽഡിഎഫിന്റെ ഭാഗമാണ് സിപിഐയും സിപിഎമ്മും. ഇന്ന് ചേരുന്ന സിപിഐ എക്സിക്യുട്ടീവിൽ വിശദമായ ചർച്ച നടക്കും. സമവായ നീക്കം ഉണ്ടോ എന്ന് അറിയില്ലെന്നും ഏറ്റവും ശരിയായ തീരുമാനം യോ​ഗത്തിൽ കൈക്കൊള്ളുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

സിപിഐ എക്സിക്യുട്ടീവ് ഇന്ന് ആലപ്പുഴയിൽ നടക്കും

പിഎം ശ്രീ വിവാദത്തിനിടെ സിപിഐയുടെ എക്സിക്യൂട്ടീവ് ഇന്ന് ആലപ്പുഴയിൽ ചേരുന്നത്. കരാറിൽ നിന്ന് പിന്മാറണമെന്ന പാർട്ടി ആവശ്യത്തോട് ഇതുവരെ വിദ്യാഭ്യാസവകുപ്പും സിപിഎമ്മും അനുകൂലമായി പ്രതികരിച്ചിട്ടില്ല. അതിനാൽ സിപിഐ കടുത്ത തീരുമാനത്തിലേക്ക് നീങ്ങാനാണ് സാധ്യത. മന്ത്രിസഭയെ നോക്കുകുത്തിയാക്കി ചർച്ച കൂടാതെ മുന്നണി മര്യാദ ലംഘിച്ചാണ് കരാർ ഒപ്പിട്ടതെന്നാണ് പാർട്ടി വിലയിരുത്തൽ. മന്ത്രിമാരെ കാബിനറ്റ് യോഗത്തിൽ നിന്ന് പിൻവലിപ്പിക്കണം, മന്ത്രിമാരെ രാജിവെപ്പിക്കണം എന്നതടക്കമുള്ള കടുത്ത നിർദ്ദേശങ്ങളാണ് പാർട്ടി സെക്രട്ടറിയേറ്റ് യോഗത്തിൽ ഉയർന്നത്. അന്തിമ തീരുമാനം ഇന്ന് കൈക്കൊള്ളും. കടുത്ത തീരുമാനമെടുക്കാൻ കേന്ദ്ര നേതൃത്വത്തിൻ്റെയും പിന്തുണയുണ്ട്.