ബീറ്റിംഗ് റിട്രീറ്റ് പരിപാടിയിൽ പങ്കെടുക്കാത്തതില്‍ രാഹുൽ ഗാന്ധിയേയും മല്ലികാർജുൻ ഖാർഗെയേയും വിമർശിച്ച് ബിജെപി
ദില്ലി: ബീറ്റിംഗ് റിട്രീറ്റ് പരിപാടിയിൽ പങ്കെടുക്കാത്തതില്‍ രാഹുൽ ഗാന്ധിയേയും മല്ലികാർജുൻ ഖാർഗെയേയും വിമർശിച്ച് ബിജെപി. രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും സൈന്യത്തെയും ഭരണഘടനയെയും അപമാനിച്ചെന്നാണ് വിമർശനം.നിരന്തരം ഇത്തരത്തിൽ അപമാനിക്കുന്നതാണ് ഇരുവരുടെയും ഐഡന്‍റിറ്റിയെന്നും ബിജെപി വക്താവ് ഷഹസാദ് പൂനെവാല പറഞ്ഞു. ഇന്നലെയാണ് റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് സമാപനം കുറിച്ച് ബീറ്റിംഗ് റിട്രീറ്റ് നടന്നത്.
റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ സമാപനം കുറിച്ചുകൊണ്ട് ദില്ലി വിജയ് ചൌക്കിൽ ഇന്നലെ ബീറ്റിങ്ങ് റിട്രീറ്റ് നടന്നു. സായുധ സേനയുടെ പരമോന്നത കമാൻഡർ ആയ രാഷ്ട്രപതി ദൗപതി മുർമുവാണ് ചടങ്ങിന് നേതൃത്വം നൽകിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി, ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ, ലോക്സഭാ സ്പീക്കർ ഓം ബിർള എന്നിവർ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ എത്തിയിരുന്നു. കരസേനയിലെയും നാവികസേനയിലെയും വ്യോമസേനയിലെയും ദില്ലി പോലീസിലെയും സെൻട്രൽ പോലീസ് ആമ്ഡ് ഫോഴ്സിലെയും ബാൻഡുകളുടെ സംഗീത പരിപാടിയാണ് ബീറ്റിങ്ങ് റിട്രീറ്റ് ചടങ്ങിലെ പ്രധാന ആകർഷണമായത്. ഗഗന്യാൻ, മിഗ് 21, ഓപ്പറേഷൻ സിന്ദൂർ ശക്തി എന്നീ ഫോർമേഷനുകളിലാണ് വിവിധ സേനകൾ ബാൻഡ് അവതരിപ്പിച്ചത്. ഇന്ത്യൻ സായുധസേനയുടെ വീര്യത്തിനും ത്യാഗത്തിനും ആദരമർപ്പിക്കുന്ന ചടങ്ങാണ് ബീറ്റ്ങ്ങ് റിട്രീറ്റ്. ഏഷ്യാനെറ്റ് ന്യൂസ് പ്രൗഡ് ടു ബി ആൻ ഇന്ത്യൻ സംഘവും ചടങ്ങ് കാണാൻ എത്തിയിരുന്നു.


