അഴിമതിയും സ്വജനപക്ഷപാതവും ബന്ധുനിയമനങ്ങളും ചോദ്യം ചെയ്തതിനാണ് ഗവർണറെ ആർഎസ്എസുകാരനായി സിപിഎം മുദ്രകുത്തുന്നത്. അഴിമതിക്കെതിരെ ശബ്ദിക്കുന്നവരെല്ലാം ആർഎസ്എസ്സാണെന്ന് സിപിഎം സമ്മതിച്ചിരിക്കുകയാണ്.
തിരുവനന്തപുരം : കേരളാ ഗവർണർക്ക് എതിരായ എൽഡിഎഫ് സമരത്തെ വിമർശിച്ച് ബിജെപി. സാങ്കേതിക സർവകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതിയിൽ തോറ്റത്തിനാണ് സമരമെന്ന് സുരേന്ദ്രൻ പരിഹസിച്ചു. സുപ്രീം കോടതിക്കെതിരെയാണോ തങ്ങളുടെ സമരം എന്നുകൂടി പറയാൻ മുഖ്യമന്ത്രിയും ഇടത് നേതാക്കളും തയ്യാറാകണം. ഗവർണർക്കെതിരായ എൽഡിഎഫ് സമരം നനഞ്ഞ പടക്കമാവുമെന്നുറപ്പാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
സാങ്കേതിക സർവ്വകലാശാലാ വിധി എല്ലാ സർവ്വകലാശാലകൾക്കും ബാധകമാണ്. ഭരണഘടനാ സ്ഥാപനങ്ങളെ തെരുവിൽ നേരിടാനാണ് ഉദ്ദേശമെങ്കിൽ തിരിച്ചും അത് പ്രതീക്ഷിക്കാമെന്നും അദ്ദേഹം ഇടത് നേതാക്കളെ ഓർമ്മിപ്പിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കിയ സർക്കാർ ഇപ്പോൾ വീണിടത്ത് കിടന്ന് ഉരുളുന്നുവെന്ന് സുരേന്ദ്രൻ പരിഹസിച്ചു. അഴിമതിയും സ്വജനപക്ഷപാതവും ബന്ധുനിയമനങ്ങളും ചോദ്യം ചെയ്തതിനാണ് ഗവർണറെ ആർഎസ്എസുകാരനായി സിപിഎം മുദ്രകുത്തുന്നത്. അഴിമതിക്കെതിരെ ശബ്ദിക്കുന്നവരെല്ലാം ആർഎസ്എസ്സാണെന്ന് സിപിഎം സമ്മതിച്ചിരിക്കുകയാണ്. അഴിമതിക്കെതിരായ പോരാട്ടത്തിൽ ഗവർണർക്ക് ബിജെപിയുടെ പൂർണ്ണ പിന്തുണയുണ്ടായിരിക്കുമെന്നും സംസ്ഥാന അദ്ധ്യക്ഷൻ പറഞ്ഞു.
യുജിസി മാനദണ്ഡ ലംഘനം: സംസ്ഥാനത്തെ 5 യൂണിവേഴ്സിറ്റി വിസിമാരുടെ നിയമനത്തിൽ ഗവർണറുടെ തീരുമാനം ഉടൻ
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല ചുവപ്പ് വത്ക്കരിച്ച് പൂർണമായും തകർക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്. എല്ലാ നിയമനങ്ങളും എകെജി സെന്ററിൽ നിന്നാണ് വരുന്നത്. യോഗ്യതയുള്ളവരെ പരിഗണിക്കാതെ യുജിസി മാനദണ്ഡങ്ങൾ ഒന്നും പാലിക്കാതെ ഇഷ്ടക്കാരെ വിസിമാരാക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. അത് നടപ്പില്ലെന്നാണ് സാങ്കേതിക സർവകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി വ്യക്തമാക്കുന്നത്. ഗവർണറെ ഭീഷണിപ്പെടുത്താനുള്ള ഇടതുപക്ഷത്തിന്റെ നീക്കത്തിനെതിരെ ശക്തമായ ജനകീയ പ്രതിരോധത്തിന് ബിജെപി നേതൃത്വം നൽകുമെന്നും സുരേന്ദ്രൻ പറഞ്ഞു.
അതേസമയം, അയയില്ലെന്ന് ഉറപ്പായതോടെയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ഇടതുമുന്നണി പ്രക്ഷോഭത്തിലേക്ക് നീങ്ങിയത്. നവംബർ 15 ന് രാജ്ഭവന് മുന്നിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കാനാണ് തീരുമാനം. ഇന്ന് ചേർന്ന മുന്നണി നേതാക്കളുടെ യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമുണ്ടായത്. മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുത്തേക്കും. ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ പരിപാടികൾ നടത്തും.
