പ്രമേയം പാസ്സാക്കിയവർ ലജ്ജിച്ചു തലതാഴ്ത്തേണ്ടി വരുമെന്ന് കെ സുരേന്ദ്രന്‍
ഇന്ത്യന്‍ മുസ്ലീങ്ങളുടെ പൗരത്വത്തിന് ഒരു ഭീഷണിയും നേരിടേണ്ടി വരില്ലെന്ന് കുറച്ചുമാസം കഴിയുമ്പോള്‍ ബോധ്യമാകും.
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളം പ്രമേയം പാസാക്കിയതില്‍ വിമര്‍ശനവുമായി ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. തന്‍റെ ഫേസ്ബുക്ക് പേജിലാണ് സംസ്ഥാന സര്‍ക്കാറിനെയും പ്രതിപക്ഷത്തെയും വിമര്‍ശിച്ചത്. കേരളം പാസാക്കിയ പ്രമേയത്തിന് കടലാസിന്‍റെ വിലപോലുമുണ്ടാകില്ലെന്നും ഭരണ-പ്രതിപക്ഷം വാസ്തവ വിരുദ്ധമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ഇന്ത്യന്‍ മുസ്ലീങ്ങളുടെ പൗരത്വത്തിന് ഒരു ഭീഷണിയും നേരിടേണ്ടി വരില്ലെന്ന് കുറച്ചുമാസം കഴിയുമ്പോള്‍ ബോധ്യമാകും. അത് തിരിച്ചറിയുമ്പോള്‍ പ്രമേയം പാസാക്കിയവര്‍ ലജ്ജിച്ച് തലതാഴ്ത്തേണ്ടി വരും. പണ്ട് ബീഫിന്‍റെ പേരില്‍ നടത്തിയ കലാപങ്ങളെപ്പോലെ ഇതും ജലരേഖയായി മാറുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. ചൊവ്വാഴ്ചയാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ പ്രമേയം പാസാക്കിയത്. ഭരണ-പ്രതിപക്ഷം നിയമത്തിനെതിരെ നിയമസഭയില്‍ ശക്തമായി രംഗത്തുവന്നു. ബിജെപി അംഗമായ ഒ രാജഗോപാല്‍ ഒഴികെ മറ്റെല്ലാ എംഎല്‍എമാരും പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു.
കെ സുരേന്ദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
കേരള നിയമസഭ പാസ്സാക്കിയ പ്രമേയത്തിന് കടലാസ്സിന്‍റെ വിലപോലുമുണ്ടാവില്ല. കേരളത്തിലെ ഭരണപ്രതിപക്ഷങ്ങൾ വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്. കുറച്ചു മാസം കഴിയുമ്പോൾ ഇന്ത്യൻ മുസ്ളീങ്ങളുടെ പൗരത്വത്തിന് ഒരു ഭീഷണിയുമില്ലെന്നും ആരും ഈ രാജ്യത്തുനിന്ന് പോകേണ്ടിവന്നിട്ടില്ലെന്നും തിരിച്ചറിയുമ്പോൾ പ്രമേയം പാസ്സാക്കിയവർ ലജ്ജിച്ചു തലതാഴ്ത്തേണ്ടി വരും. പണ്ട് ബീഫിന്റെ പേരിൽ നടത്തിയ കലാപങ്ങളെപ്പോലെ ഇതും ജലരേഖയായി മാറും.