Asianet News MalayalamAsianet News Malayalam

'ഐടി വകുപ്പിൽ നടന്നത് സിപിഎമ്മുകാരുടെ നിയമനം, മുഖ്യമന്ത്രിക്ക് എല്ലാം അറിയാം'; രാജിവെക്കണമെന്ന് സുരേന്ദ്രൻ

'അരുൺ ബാലചന്ദ്രൻ സിപിഎം സഹയാത്രികനാണ്. സിപിഎമ്മുകാരുടെ നിയമനമാണ് ഐടി വകുപ്പിൽ നടക്കുന്നത്. 
മുഖ്യമന്ത്രിയറിഞ്ഞുകൊണ്ടാണ് അനധികൃത നിയമനങ്ങളെല്ലാം നടന്നത്'.

bjp leader k surendran seeks kerala CM pinarayi vijayans resignation on gold smuggling case
Author
Kozhikode, First Published Jul 16, 2020, 11:53 AM IST

കോഴിക്കോട്: സ്വർണക്കള്ളക്കടത്ത് കേസിൽ  മുൻ പ്രിൻസിപ്പൾ സെക്രട്ടറി എം ശിവശങ്കരനെ സസ്പെൻഡ് ചെയതതു കൊണ്ട് മുഖ്യമന്ത്രി രക്ഷപ്പെടില്ലെന്നും രാജിവെച്ചൊഴിയണമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. 'അരുൺ ബാലചന്ദ്രൻ സിപിഎം സഹയാത്രികനാണ്. സിപിഎമ്മുകാരുടെ നിയമനമാണ് ഐടി വകുപ്പിൽ നടക്കുന്നത്. മുഖ്യമന്ത്രിയറിഞ്ഞുകൊണ്ടാണ് അനധികൃത നിയമനങ്ങളെല്ലാം നടന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ കള്ളക്കടത്ത് ബന്ധമുള്ളവർ ഇനിയുമുണ്ട്. അവരെയും അന്വേഷണ പരിധിയിൽ കൊണ്ടുവരണം'. ശിവശങ്കരനെ സസ്പെൻഡ് ചെയതതു കൊണ്ട് മുഖ്യമന്ത്രി രക്ഷപ്പെടില്ലെന്നും സുരേന്ദ്രൻ വ്യക്തമാക്കി. 

മന്ത്രി ജലീൽ കള്ളം പറയാൻ റംസാൻ പോലും ഉപയോഗിക്കുന്നു. ഒരു മന്ത്രിയിലിത് അവസാനിക്കില്ല. പല മന്ത്രിമാരും വിളിച്ചിട്ടുണ്ട്. കൂടുതൽ വിവരം പുറത്തുവരും. മുഖ്യമന്ത്രിക്ക് രാജിവെക്കേണ്ടതായിവരും. പരസ്യമായി നാണംകെടുന്നതിന് മുമ്പ് പിണറായി രാജിവെച്ച് പുറത്തുപോകണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് ബിജെപി ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു സുരേന്ദ്രൻ.

അതേസമയം കേസിൽ മന്ത്രി ഇപി ജയരാജന്റെ പങ്കും അന്വേഷിക്കണമെന്നും തിരുവനന്തപുരം വിമാനത്താവളത്തിലെ കാർഗോ കൈകാര്യം ചെയ്യുന്ന വിഭാഗം പരിശോധിക്കണമെന്നും സുരേന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.  പ്രധാനമന്ത്രി നേരിട്ട് നിരീക്ഷിക്കുന്ന കേസാണിതെന്നും ശിവശങ്കരനെ സസ്പെൻ്റ് ചെയ്ത് രക്ഷപ്പെടാമെന്ന് കരുതേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

അതേ സമയം മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കൊച്ചിയിൽ ബിജെപി നടത്താനിരുന്ന ഏകദിന ഉപവാസ സമരം മാറ്റിവെച്ചു. സമരങ്ങൾ പാടില്ലെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സമരം മാറ്റിയത്. സമരത്തിനായി ബിജെപി  പ്രവർത്തകർ എത്തിയെങ്കിലും പൊലീസിന്റെ നിർദ്ദേശപ്രകാരം പിന്മാറുകയായിരുന്നു 

Follow Us:
Download App:
  • android
  • ios