കാട്ടാക്കടയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്ത യോഗത്തിൽ ബിജെപി സ്ഥാനാർത്ഥി പി കെ കൃഷ്ണദാസ് ലൗ ജിഹാദ് സംബന്ധിച്ച് വിവാദ പരാമർശം നടത്തി. എല്‍ഡിഎഫും യുഡിഎഫും ഇതിന് കൂട്ടുനിൽക്കുമെന്ന കൃഷ്ണദാസിൻ്റെ പ്രസ്താവനയെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ തള്ളിപ്പറഞ്ഞു.

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്ത യോഗത്തിൽ വിവാദ പ്രസംഗവുമായി കാട്ടാക്കട ബിജെപി സ്ഥാനാർത്ഥി പി കെ കൃഷ്ണദാസ്. എല്‍ഡിഎഫും യുഡിഎഫും അധികാരത്തിൽ വന്നാൽ ഭരണം നിയന്ത്രിക്കുന്നത് എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയുമായിരിക്കുമെന്നും പാകിസ്ഥാൻ അനുകൂല സംഘടകൾ ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുമെന്നാണ് പി കെ കൃഷ്ണദാസിന്‍റെ പരാമര്‍ശം. ഹിന്ദു പെൺകുട്ടികളെ മതം മാറ്റി ദേശവിരുദ്ധപ്രവർത്തനത്തിന് ഉപയോഗിക്കും. ഇതിന് രണ്ട് മുന്നണികളും സഹായിക്കുമെന്നും കൃഷ്ണദാസ് തെരഞ്ഞെടുപ്പ് യോഗത്തിൽ പറഞ്ഞു. ആർ ശ്രീലേഖക്ക് പിന്നാലെയാണ് കൃഷ്‌ണദാസിൻ്റെ ലൗ ജിഹാദ് പരാമർശം.

കാട്ടാക്കടയിലെ അമിത് ഷാ പങ്കെടുത്ത യോഗത്തിലായിരുന്നു പി കെ കൃഷ്ണദാസ് വിവാദ പരാമർശം നർത്തിയത്. ക്രൈസ്ത പെൺകുട്ടികളെയും പ്രണയം നടിച്ച് രാജ്യവിരുദ്ധപ്രവർത്തനത്തിന് ഉപയോഗിക്കുമെന്നും കേരളം അപകട അവസ്ഥയിലാകുമെന്നും കൃഷ്ണദാസ് പറഞ്ഞു. അതേസമയം, കൃഷ്ണദാസിന്‍റെ പ്രസ്താവന തള്ളി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ രംഗത്തെത്തി. പാർട്ടിക്ക് അത്തരമൊരു അഭിപ്രായം ഇല്ലെന്നായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം. അങ്ങനെ പാർട്ടിക്ക് അഭിപ്രായം ഉണ്ടെങ്കിൽ പ്രകടന പത്രികയിൽ ഉണ്ടാകുമായിരുന്നു. അതില്ലല്ലോ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് രാജീവ്‌ ചന്ദ്രശേഖറിന്‍റെ മറുപടി. ലവ് ജിഹാദ് ഉണ്ട്. എന്നാല്‍, അതിനെ നിർവചിക്കുന്നതിലാണ് പ്രശ്നമെന്നും രാജീവ്‌ ചന്ദ്രശേഖർ കൂട്ടിച്ചേര്‍ത്തു.