ബിജെപി പ്രാദേശിക നേതാവ് ജീവനൊടുക്കിയ കേസിൽ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡന്റ്‌ വൈശാഖ് എസ് ദർശനെ അറസ്റ്റ് ചെയ്തു. റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങി വഞ്ചിച്ചതാണ് ആത്മഹത്യക്ക് കാരണമെന്ന് മരിച്ച രതീശന്റെ കുറിപ്പിൽ പറയുന്നുണ്ട്.

കണ്ണൂർ: വൈശാഖ് എസ് ദർശനെ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡന്റ്‌ സ്ഥാനത്തു നിന്നും സസ്‌പെൻഡ് ചെയ്‌ത് കോൺ​ഗ്രസ്. ബിജെപി പ്രാദേശിക നേതാവ് ജീവനൊടുക്കിയ കേസിൽ അറസ്റ്റിലായതിന് പിന്നാലെയാണ് പാർട്ടിയുടെ നടപടി. ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തിയാണ് ദർശനെ അറസ്റ്റ് ചെയ്തിരുന്നത്. റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് ആളുകളിൽ നിന്നും പണം വാങ്ങി വൈശാഖിനു നൽകിയിരുന്നതായി രതീശൻ അവസാനമായി എഴുതിയ കുറിപ്പിൽ പരാമർശം ഉണ്ടായിരുന്നു. പണം വാങ്ങി വൈശാഖ് വഞ്ചിച്ചതാണ് മരണ കാരണമെന്നാണ് കുറിപ്പിൽ പറയുന്നത്.

ഈ മാസം മൂന്നിനാണ് തലശ്ശേരിയിലെ ഓഫീസ് മുറിയിൽ രതീശനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പണം നൽകിയ ഉദ്യോഗാർത്ഥികൾ ജോലി ലഭിക്കാതിരുന്നതോടെ സമ്മർദം ചെലുത്താൻ തുടങ്ങി. പണം വാങ്ങിയ വൈശാഖ് ജോലി നൽകാതെ കബളിപ്പിച്ചു. അതിനാലാണ് ജീവനൊടുക്കുന്നത് എന്നാണ് കുറിപ്പിലുള്ളത്. തിരുവനന്തപുരത്തു നിന്നാണ് എറണാകുളം സ്വദേശിയായ വൈശാഖിനെ അറസ്റ്റ് ചെയ്തത്. ആത്മഹത്യ പ്രേരണയാണ് ചുമത്തിയിരിക്കുന്ന കുറ്റം. പണം നൽകിയ ഉദ്യോഗാർത്ഥികൾ പരാതിയുമായി രംഗത്തു വന്നാൽ കൂടുതൽ കുറ്റങ്ങൾ ചുമത്താനാണ് പൊലീസിന്‍റെ നീക്കം.