കടുത്ത അതൃപ്തിയിൽ തുടരുന്ന കെ സുധാകരന്റെ നീക്കങ്ങൾ നിരീക്ഷിച്ച് ബിജെപി. ഇന്ന് പ്രഖ്യാപിക്കാനിരുന്ന ബിജെപിയുടെ രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക വൈകിയേക്കും.

തിരുവനന്തപുരം: സീറ്റ് കിട്ടാത്തതിൽ കടുത്ത അതൃപ്തിയിൽ തുടരുന്ന കെ സുധാകരന്റെ നീക്കങ്ങൾ നിരീക്ഷിച്ച് ബിജെപി. ഇന്ന് പ്രഖ്യാപിക്കാനിരുന്ന ബിജെപിയുടെ രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക വൈകിയേക്കുമെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ. എംപിമാർക്കാർക്കും സീറ്റ് നൽകുന്നില്ലെന്ന ഹൈക്കമാൻഡ് തീരുമാനത്തെ തുടർന്ന് സുധാകരന് കണ്ണൂർ സീറ്റ് ലഭിക്കില്ലെന്ന കാര്യം ഉറപ്പാവുകയായിരുന്നു. കണ്ണൂരിൽ സ്വതന്ത്രനായി പത്രിക നൽകുന്നത് കെ സുധാകരന്റെ പരി​ഗണനയിലുണ്ടെന്നതാണ് ലഭ്യമാകുന്ന വിവരം. ഇന്ന് ഉച്ചയ്ക്ക 12 മണിയോടെ സുധാകരൻ മാധ്യമങ്ങളെ കാണും. സുധാകരന്റെ നീക്കങ്ങൾ ബിജെപി നേതൃത്വം നിരീക്ഷിച്ചുവരികയാണ്. തുടർന്നായിരിക്കും ബിജെപിയുടെ രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിടുന്നത്.

ദില്ലിയിൽ അർധരാത്രിവരെ കോൺ​ഗ്രസ് സ്ഥാനാർത്ഥി നിർണയ ചർച്ചകൾ നടന്നിരുന്നു. സീറ്റില്ലെങ്കിലും മത്സരിക്കാൻ ഉറച്ചുനിൽക്കുകയാണ് കെ സുധാകരൻ. സുധാകരനെ അനുനയിപ്പിക്കാനുള്ള ശ്രമം ഹൈക്കമാൻഡ് തുടരുകയാണ്. സുധാകരൻ വഴങ്ങുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന നേതൃത്വം. പ്രതിഷേധമുണ്ടായാലും നീണ്ടു നിൽക്കില്ലെന്ന പ്രതീക്ഷയിലും പ്രതിഷേധം പറഞ്ഞ് ഒതുക്കാമെന്ന കണക്കുകൂട്ടലിലുമാണ് നേതൃത്വം. സുധാകരൻ നാമനിർദേശ പത്രിക സമർപ്പണത്തിന് നീക്കം തുടങ്ങി എന്നാണ് സൂചന. കഴിഞ്ഞ ദിവസം കേരള ഹൗസിൽ നിന്നും ബാധ്യത രഹിത സർട്ടിഫിക്കേറ്റ് ആവശ്യപ്പെട്ടിരുന്നു.

ബിജെപിയുടെ ആദ്യഘട്ട പട്ടികയെ ചൊല്ലി പാർട്ടിയിൽ ഭിന്നത ശക്തമായിരുന്നു. ഇതിനിടെയാണ് രണ്ടാം ഘട്ട പത്രിക വൈകിയേക്കുമെന്ന വിവരങ്ങൾ പുറത്തുവരുന്നത്. പ്രധാനപ്പെട്ട മണ്ഡലങ്ങളിൽ ശക്തരായ സ്ഥാനാർത്ഥികളെ തന്നെ അണിനിരത്തി ത്രികോണ മത്സരം ഉറപ്പാക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming