സംഘടനാ വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ അഡ്വ. നോബിൾ മാത്യുവിനെ ബിജെപി പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. കാഞ്ഞിരപ്പള്ളിയിൽ സ്ഥാനാർഥിത്വം നിഷേധിച്ചതിൽ നോബിൾ അതൃപ്തി രേഖപ്പെടുത്തിയിരുന്നു.
കോട്ടയം: സംഘടനാ വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ അഡ്വ. നോബിൾ മാത്യുവിനെ ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. സ്ഥാനാർഥി പട്ടികക്കെതിരായ പ്രതികരണങ്ങളിൽ ആണ് നടപടി. ഇന്നലെ പട്ടിക വന്നതു മുതൽ നോബിൾ മാത്യു അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു. കാഞ്ഞിരപ്പള്ളിയിൽ മത്സരിക്കാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തിരുന്നു. അവിടെയാണ് അപ്രതീക്ഷിതമായി ജോർജ് കുര്യനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. ഇതോടെ നോബിൾ മാത്യു വിമതനായി മത്സരിക്കാനുള്ള സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയ ബിജെപി നേതൃത്വം അതിവേഗം നടപടി എടുക്കുകയായിരുന്നു. ന്യൂനപക്ഷമോർച്ചയുടെ നേതാവ് കൂടിയാണ് നോബിൾ മാത്യു.
പാർട്ടിക്ക് വേണ്ടി കഷ്ടപ്പെടുന്നവരെയും വെള്ളം കോരുന്നവരെയും വിറക് വെട്ടുന്നവരെയും പുറത്തുനിർത്തിക്കൊണ്ടുള്ള രാഷ്ട്രീയ നീക്കമാണ് ഇപ്പോൾ നടക്കുന്നതെന്നാണ് നോബിൾ മാത്യു പ്രതികരിച്ചത്. സ്ഥാനാർഥി നിർണയത്തിൽ ഗ്രൂപ്പ് പോരും വീതംവെപ്പുമാണ് നടന്നതെന്നും നോബിൾ മാത്യു ആരോപിച്ചു.
