സിപിഎം സമരത്തിൽ പങ്കെടുത്ത കോർപ്പറേഷൻ കൗൺസിലറെ ബിജെപി സസ്പെന്റ് ചെയ്തു
രണ്ട് മാസം മുമ്പും വിജയകുമാരിയുമായി സംസാരിച്ചിരുന്നുവെന്നും പ്രശ്നങ്ങള്‍ പറഞ്ഞു തീര്‍ത്തതാണെന്നുമാണ് ബിജെപി ജില്ലാ ഘടകത്തിന്‍റെ പ്രതികരണം
തിരുവനന്തപുരം: കോർപ്പറേഷൻ പാൽക്കുളങ്ങര ഡിവിഷനിൽ നിന്നുള്ള കൗൺസിലർ വിജയകുമാരിയെ ബിജെപി സസ്പെന്റ് ചെയ്തു. പാർട്ടിയുടെ സൽപ്പേരിന് കളങ്കം വരുത്തിയതിനാണ് നടപടിയെന്ന് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാരിന്‍റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ സിപിഎം സംഘടിപ്പിച്ച സത്യഗ്രഹത്തില്‍ ഇവർ പങ്കാളിയായതിന് പിന്നാലെയാണ് നടപടി.
സമരത്തില്‍ പങ്കുചേര്‍ന്നതിനെ തുടര്‍ന്ന് ഇനിമുതല്‍ സിപിഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും വിജയകുമാരി ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി. ബിജെപി ജില്ലാ നേതൃത്വത്തിൽ നിന്നും മറ്റ് കൗൺസിലർമാരിൽ നിന്നും വിഷമകരമായ അനുഭവമുണ്ടായെന്നും മുൻ ജില്ലാ പ്രസിഡന്റ് സുരേഷിന്റെ ഭാഗത്ത് നിന്ന് പ്രയാസകരമായ അനുഭവമുണ്ടായി. തുടര്‍ന്ന് പാർട്ടിയിൽ പരാതി നൽകിയെങ്കിലും നടപടിയൊന്നുമുണ്ടായില്ലെന്നും വിജയകുമാരി പറഞ്ഞു.
സിപിഎം സംസ്ഥാന കമ്മിറ്റി അംഗം വി ശിവൻകുട്ടി വിജയകുമാരിയെ സ്വീകരിച്ചു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ബിജെപി അനുകൂല വാര്‍ഡാണ് പാല്‍ക്കുളങ്ങര. അഞ്ച് വര്‍ഷം മുമ്പ് വിജയകുമാരി സിപിഎമ്മിന് വേണ്ടി മത്സരിക്കുമെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍, ബിജെപിക്ക് വേണ്ടിയാണ് അവര്‍ മത്സരിച്ചത്. പിന്നീട് പ്രാദേശികമായി ഇവർക്ക് എതിര്‍പ്പ് നേരിടേണ്ടി വന്നിരുന്നു. തുടര്‍ന്നാണ് കൗണ്‍സിലര്‍മാരുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടാവുന്നത്. അന്ന് ബിജെപി ജില്ലാ പ്രസിഡന്‍റ് എസ് സുരേഷിനെ അറിയിച്ചിട്ടും പരിഹാരമുണ്ടായില്ലെന്നാണ് അവര്‍ ഇപ്പോള്‍ ആരോപിക്കുന്നത്.
രണ്ട് മാസം മുമ്പും വിജയകുമാരിയുമായി സംസാരിച്ചിരുന്നുവെന്നും പ്രശ്നങ്ങള്‍ പറഞ്ഞു തീര്‍ത്തതാണെന്നുമാണ് ബിജെപി ജില്ലാ ഘടകത്തിന്‍റെ പ്രതികരണം. ബിജെപിയും സിപിഎമ്മും തമ്മില്‍ ശക്തമായ പോരാട്ടം നടക്കുന്ന തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഇപ്പോള്‍ ഭരണത്തിലുള്ള ഇടതുപക്ഷത്തിന് വലിയ ആയുധമാകും വിജയകുമാരിയുടെ പാര്‍ട്ടി മാറ്റം എന്ന കാര്യം ഉറപ്പാണ്.