ഇടത്-വലത് മുന്നണികൾക്ക് ബദലായി അഴിമതിരഹിത ഡിജിറ്റൽ ഭരണം, വികസന രൂപരേഖ, കേന്ദ്രസർക്കാർ പദ്ധതികളുടെ പൂർണ്ണമായ നടത്തിപ്പ് തുടങ്ങിയ വാഗ്ദാനങ്ങൾ പാർട്ടി മുന്നോട്ട് വെക്കുന്നു.
തിരുവനന്തപുരം: കേരളത്തിൽ മാറ്റങ്ങൾക്ക് തുടക്കം കുറിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പൂർത്തിയായി. രണ്ട് ഘട്ടമായി തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂർത്തിയാവുമ്പോൾ ബിജെപി നേതൃത്വം നൽകുന്ന ദേശീയ ജനാധിപത്യ സഖ്യം തികഞ്ഞ ആത്മവിശ്വാസത്തിലാണ്. വികസിത കേരളം എന്ന ബിജെപിയുടെ ലക്ഷ്യത്തിന് കേരള സമൂഹം നൽകിയ പിന്തുണയാണ് അതിനുകാരണം.
ഏഴ് പതിറ്റാണ്ടായി കേരളത്തെ മാറിമാറി ഭരിച്ച് ജനങ്ങളെ ദുരിതത്തിൽ ആക്കിയ ഇടത് വലത് മുന്നണികൾക്കുള്ള തിരിച്ചടിയാകും ഈ തെരഞ്ഞെടുപ്പ് ഫലം എന്ന കാര്യത്തിൽ ബിജെപിക്ക് സംശയമില്ല. വികസന രാഷ്ട്രീയം മുന്നോട്ടുവെച്ച് തെരഞ്ഞെടുപ്പിനെ നേരിട്ട ഒരേയൊരു രാഷ്ട്രീയപാർട്ടി കേരളത്തിൽ ബിജെപിയാണ്. ആ രാഷ്ട്രീയം കേരളത്തിലെ ജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. എൻഡിഎ അധികാരത്തിലെത്തിയാൽ കേരളത്തിൻ്റെ വികസനക്കുതിപ്പിന് തുടക്കമിടാൻ ജനങ്ങൾക്ക് മുൻപിൽ അവതരിപ്പിച്ച വാഗ്ദാനങ്ങൾ ഒരിക്കൽ കൂടി പറയുകയാണ്. തദ്ദേശ സ്ഥാപനങ്ങളിൽ അധികാരമേറ്റ് 45 ദിവസത്തിനുള്ളിൽ അടുത്ത അഞ്ച് വർഷത്തേയ്ക്കുള്ള വികസന രൂപരേഖ പുറത്തിറക്കും. അഴിമതിരഹിതവും സുതാര്യവുമായ ഡിജിറ്റൽ ഭരണം ഉറപ്പാക്കും.
ഡിജിറ്റൽ സാങ്കേതികവിദ്യയിലൂടെ തദ്ദേശസ്ഥാപനങ്ങളുടെ സേവനങ്ങൾ വീട്ടുപടിക്കലെത്തിക്കും. എല്ലാ വർഷവും റിപ്പോർട്ട് കാർഡ് പുറത്തിറക്കും. നേടിയതും, നേടാനാകാത്തതുമായ കാര്യങ്ങൾക്കൊപ്പം, അടുത്ത 12 മാസത്തെ പദ്ധതികളും അതിലുണ്ടാകും.തദ്ദേശ സ്ഥാപനങ്ങൾ ചെലവഴിക്കുന്ന ഓരോ രൂപയുടെയും കണക്കുകൾ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കും. അവരുടെ നികുതിപ്പണം എങ്ങനെ ഉപയോഗിച്ചു എന്ന് വ്യക്തമാക്കും. എല്ലാ വാർഡിലും ഒരു പൊതു സേവാ കേന്ദ്രവും പ്രാഥമിക ആരോഗ്യ കേന്ദ്രവും സ്ഥാപിക്കും. മോദി സർക്കാരിന്റെ എല്ലാ പദ്ധതികളും 100 ശതമാനം നടപ്പിലാക്കും. ഇത് കേവലം വാഗ്ദാനങ്ങൾ മാത്രമല്ല തെരഞ്ഞെടുപ്പ് പൂർത്തിയായിട്ടും ബിജെപി ഈ പ്രഖ്യാപനങ്ങൾ ജനങ്ങൾക്ക് മുമ്പിൽ ഉയർത്തിക്കാട്ടുന്നു. അതിനു കാരണം ഈ പ്രഖ്യാപനങ്ങളാണ് വികസിത കേരളത്തിന്റെ ചവിട്ടുപടികൾ. ഇതിലൂടെയാണ് മാറാത്തത് പലതും ഇനി മാറാൻ പോകുന്നത്. ആ മാറ്റങ്ങൾക്കായി ബിജെപിക്ക് എൻഡിഎ മുന്നണിക്ക് വോട്ട് ചെയ്ത എല്ലാവർക്കും നന്ദി രേഖപ്പെടുത്തുന്നു.
ശബരിമല സ്വർണ്ണക്കൊള്ള നടത്തിയ ഇടതുപക്ഷത്തേയും സ്ത്രീ പീഡകരെ സംരക്ഷിക്കുന്ന യു ഡി എഫിനേയും ജനം ബഹിഷ്കരിക്കും. ഇടതും വലതും മലിനമാക്കിയ കേരള രാഷ്ട്രീയത്തിൽ വികസിത കേരളം എന്ന പോസിറ്റീവ് അജണ്ട സെറ്റ് ചെയ്യുന്നതിൽ ബി ജെ പി വിജയിച്ചു. വിവാദ കേരളത്തിൽ നിന്ന് വികസിത കേരളത്തിലേക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തെ എത്തിച്ചത് ബിജെപി മാത്രമാണ്. മിഷൻ 2025 നായി അക്ഷീണം പ്രയത്നിച്ച ബിജെപിയുടെ ലക്ഷക്കണക്കിന് പ്രവർത്തകർക്ക് നന്ദി രേഖപ്പെടുത്തുന്നതായും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രസ്താവിച്ചു.


