കരിവന്നൂരിനെ സഹായിക്കുന്നതുപോല കണ്ടലയിലെ നിക്ഷേകരെയും സഹായിക്കാൻ സർക്കാർ തയ്യാറാകണമെന്ന് ബിജെപി

തിരുവനന്തപുരം: സഹകരണ തട്ടിപ്പില്‍ കരിവന്നൂരില്‍ നിന്നും തൃശ്ശൂര്‍ ജില്ല ബാങ്കിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കാന്‍ ബിജെപി.നവംബർ ഒന്നിന് തിരുവനന്തപുരം കണ്ടലയിൽ നിന്നും കേരള ബാങ്ക് ആസ്ഥാനത്തേക്ക് ബിജെപി മാർച്ച് സംഘടിപ്പിക്കും.സഹകാരികളെയും നിക്ഷേപകരെയും സംഘടിപ്പിച്ചാണ് മാർച്ച്.കരിവന്നൂരിനെ സഹായിക്കുന്നതുപോല കണ്ടലയിലെ നിക്ഷേകരെയും സഹായിക്കാൻ സർക്കാർ തയ്യാറാകണമെന്ന് ബിജെപി തിരുവനന്തപും ജില്ല പ്രസിഡണ്ട് വി.വി. രാജേഷ് ആവശ്യപ്പെട്ടു.നിക്ഷേപകര്‍ക്ക് നഷ്ടപ്പെട്ട പണം തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് ബാങ്കിന് മുന്നില്‍ ബിജെപി ഉപവാസ സമരം സംഘടിപ്പിച്ചു

അതിനിടെ കണ്ടല ബാങ്കിലെ ക്രമക്കേട് അന്വേഷണത്തിൽ മെല്ലെപ്പോക്കിൽ കാട്ടാക്കട ഡിവൈഎസ്പിയ്ക്കെതിരെ നടപടി. കാട്ടാക്കട ഡിവൈഎസ്പി ഷിബുവിനോട് റൂറൽ എസ്പി വിശദീകരണം ചോദിച്ചു. നിക്ഷേപ തട്ടിപ്പിൽ ബാങ്ക് പ്രസിഡൻറ് ഭാസുരംഗനെതിരെ 66 കേസുകള്‍ രജിസ്റ്റർ ചെയ്തിട്ടും ഒരു നടപടിയും സ്വീകരിക്കാത്തത് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. ജില്ലാ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരടങ്ങുന്ന സ്പെഷ്യൽ ടീമിനെ കണ്ടല ബാങ്ക് ക്രമക്കേട് അന്വേഷണത്തിനായി നിയമിച്ചു.

കണ്ടലയിൽ നടന്നത് വൻ ക്രമക്കേടാണ്. നിക്ഷേപിച്ച പണം തിരികെ കിട്ടാൻ ഒന്നരവർഷമായി രോഗികളുള്‍പ്പെടെ നിക്ഷേപകർ‍ ബാങ്ക് കയറിയിറങ്ങുകയാണ്. ക്രമക്കേട് പുറത്തുവന്നതിനെ തുടർന്ന് നിക്ഷേപകർ പൊലിസിനെ സമീപിച്ചു. മാറന്നല്ലൂർ പൊലിസ് ഭരണ സമിതി അംഗങ്ങള്‍ക്കെതിരെ 66 കേസെടുത്തുവെങ്കിലും ഇതേവരെ ഒന്നും ചെയ്തില്ല. പൊലിസ് നടപടി വൈകിപ്പിക്കുമ്പോള്‍ മുഖ്യപ്രതി ഭാസുരാംഗൻ മുൻകൂർ ജാമ്യമെടുക്കുന്നു. പൊലിസിൻെറ കളളക്കളി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിന് പിന്നാലെയാണ് റൂറൽ എസ്പി ഡി.ശിൽപ്പ കാട്ടാക്കട ഡിവൈഎസ്പി ഷിബുവിനോട് വിശദീകരണം തേടിയത്.

അഞ്ചു ല‍ക്ഷത്തിന് മുകളിലുള്ള ക്രമക്കേടുകള്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷിക്കണമെന്നാണ് ഡിജിപിയുടെ സർക്കുലർ. ഇതും നടപ്പിലായില്ല. കണ്ടല ക്രമക്കേട് പരിശോധിക്കാൻ ജില്ലാ ക്രൈം ബ്രാഞ്ചിലെ ഉദ്യോഗസ്ഥരെ പ്രത്യേകമായി റൂറൽ എസ്പി നിയമിച്ചു. കാട്ടാക്കട ഡിവൈഎസ്പി ഓഫീസിൽ തന്നെ പ്രത്യേക ഓഫീസായി ഓരോ ഫയലും പ്രത്യേക സംഘം പരിശോധിക്കും. ഭാസുകാരംഗനുള്‍പ്പെടെ ഭരണസമിതി അംഗങ്ങള നഷ്ടമായ പണം തിരിച്ചു പിടിക്കാൻ സഹകരണ വകുപ്പിൻെറ അന്വേഷണ റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുണ്ട്. അതിൻറെ തുടർനടപടികളും വൈകുകയാണ്.