ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കിയതിനെ സ്വാഗതം ചെയ്യുന്നു, തദ്ദേശതെരഞ്ഞെടുപ്പ് നീട്ടിവയ്ക്കരുത്: കെ.സുരേന്ദ്രൻ
ഉപതെരഞ്ഞെടുപ്പ് വേണ്ടെന്ന് വച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിലപാട് സ്വാഗതാർഹമാണ്. ഉപതെരഞ്ഞെടുപ്പ് വേണ്ടെന്ന് ആദ്യം ആവശ്യപ്പെട്ടത് ബി ജെപിയാണ്.
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത വരികയും കൊവിഡ് വ്യാപനം ശക്തമാക്കുകയും ചെയ്ത സാഹചര്യത്തിൽ കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകൾ ഉപേക്ഷിക്കാനുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ തീരുമാനം സ്വാഗതം ചെയ്യുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.
ഉപതെരഞ്ഞെടുപ്പ് വേണ്ടെന്ന് വച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിലപാട് സ്വാഗതാർഹമാണ്. ഉപതെരഞ്ഞെടുപ്പ് വേണ്ടെന്ന് ആദ്യം ആവശ്യപ്പെട്ടത് ബി ജെപിയാണ്. എന്നാൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് മാറ്റി വയ്ക്കരുത്. തദ്ദേശതെരഞ്ഞെടുപ്പ് കൃത്യസമയത്ത് നടത്തേണ്ടത് ഭരണഘടനാ ബാധ്യതയാണ്. കൊവിഡ് കണക്കിലെടുത്ത് പ്രചാരണ രംഗത്ത് ഉൾപ്പെടെ മാറ്റം വരുത്തിയാൽ മതിയെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിന് ഒരു വർഷത്തിൽ താഴെ മാത്രം സമയം ബാക്കിനിൽക്കുന്ന സാഹചര്യത്തിലാണ് ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകൾ മാറ്റിവയ്ക്കാൻ തീരുമാനിച്ചത്. കുട്ടനാട് എംഎൽഎ തോമസ് ചാണ്ടി, ചവറ എംഎൽഎ വിജയൻ പിള്ള എന്നിവരുടെ വിയോഗത്തെ തുടർന്നാണ് ഈ രണ്ട് മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.