'ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി 5 സീറ്റ് നേടും': പ്രകാശ് ജാവദേക്കർ
കേരളത്തിലെ ഇടത് സർക്കാർ അഴിമതിയും ഗുണ്ടായിസവുമാണ് നടത്തുന്നതെന്ന് ജാവദേക്കർ കുറ്റപ്പെടുത്തി.
കൊച്ചി : വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി കേരളത്തിൽ നേട്ടമുണ്ടാക്കുമെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ. തെരഞ്ഞെടുപ്പിൽ അഞ്ച് സീറ്റുകൾ നേടുമെന്നും ജാവദേക്കർ കൊച്ചിയിൽ പറഞ്ഞു. കേരളത്തിലെ ഇടത് സർക്കാർ അഴിമതിയും ഗുണ്ടായിസവുമാണ് നടത്തുന്നതെന്ന് ജാവദേക്കർ കുറ്റപ്പെടുത്തി. സിപിഎമ്മിനെയും കോൺഗ്രസിനെയും നിശിതമായി വിമർശിച്ച ജാവദേക്കർ, സിപിഎമ്മും കോൺഗ്രസും കേരളത്തിൽ ഗുസ്തിയും ത്രിപുരയിൽ ദോസ്തിയുമാണെന്നും വിമർശിച്ചു. ബിജെപി സംസ്ഥാന സമിതി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രകാശ് ജാവദേക്കർ. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കമാണ് യോഗത്തിന്റെ പ്രധാന അജണ്ട. ദേശീയ സമിതിയുടെ തുടർച്ചയായിട്ടാണ് സംസ്ഥാന സമിതി യോഗം ചേരുന്നത്. ദേശീയ കൌൺസിൽ അംഗങ്ങൾ, സംസ്ഥാന ഭാരവാഹികൾ, ജില്ലാ പ്രസിഡൻ്റുമാർ തുടങ്ങി 350 പേർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
സംസ്ഥാന ഖജനാവ് കൊള്ളയടിക്കാനുള്ള നീക്കമാണ് ബജറ്റെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും വിമർശിച്ചു. അയൽ സംസ്ഥാനങ്ങളിൽ പെട്രോൾ ഡീസൽ വില 6 രൂപ വരെ കുറവാണ്. ജനോപകാര സെസ് എന്നാണ് സിപിഎം ന്യായീകരിക്കുന്നത്. കൊള്ളക്കാരുടെ സർക്കാരാണ് സംസ്ഥാനം ഭരിക്കുന്നത്. കേന്ദ്ര ബഡ്ജറ്റിൽ കേരളത്തെ അവഗണിച്ചുവെന്നാണ് കള്ള പ്രചാരണം. എന്നാൽ കേന്ദ്രം കേരളത്തിന് വാരിക്കോരിയാണ് തരുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
read more വ്യാജ ജനന സര്‍ട്ടിഫിക്കറ്റ്; എറണാകുളം മെഡിക്കല്‍ കോളേജ് ജീവനക്കാരന് സസ്പെന്‍ഷന്‍