Asianet News MalayalamAsianet News Malayalam

കൊല്ലത്ത് കരിങ്കൊടി പ്രതിഷേധം; കൊണ്ടും കൊടുത്തും യൂത്ത് കോൺഗ്രസ്-ഡിവൈഎഫ്ഐ പ്രവർത്തകർ, പെപ്പർ സ്പ്രേയും

ചിന്നക്കടയിൽ നവകേരള സദസ് വാഹനത്തിനു നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരും ഡി വൈ എഫ് ഐ പ്രവർത്തകരും തെരുവിൽ ഏറ്റുമുട്ടി

Black flag protest in Kollam against chief minister, youth congress-dyfi clash
Author
First Published Dec 19, 2023, 1:43 PM IST

കൊല്ലം: കൊല്ലത്ത് ഇന്നും നവകേരള സദസ്സിനെതിരെ യൂത്ത് കോൺഗ്രസ് , കെ എസ് യു , മഹിളാ കോൺഗ്രസ് പ്രതിഷേധം. ചിന്നക്കടയിൽ നവകേരള സദസ് വാഹനത്തിനു നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരും ഡി വൈ എഫ് ഐ പ്രവർത്തകരും തെരുവിൽ ഏറ്റുമുട്ടി. വടി ഉപയോഗിച്ചായിരുന്നു തമ്മിൽ തല്ല്. നിരവധി പേർക്ക് പരിക്കേറ്റു. ചൂരല്‍ വടികൊണ്ടാണ് ഇരുവിഭാഗവും ഏറ്റുമുട്ടിയത്. ഇതിന്‍റെ വീഡിയോ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. വടികൊണ്ട് ഇരുവിഭാഗവും പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. പൊലീസ് ഇടപെട്ടാണ് പ്രവര്‍ത്തകരെ സ്ഥലത്തുനിന്ന് മാറ്റിയത്.

ഡി വൈ എഫ് ഐ പ്രവർത്തകർക്കു നേരെ യൂത്ത് കോൺഗ്രസുകാർ കുരുമുളക് സ്പ്രേ ഉപയോഗിച്ചു. ആന്ദബല്ലീശ്വരം ക്ഷേത്രത്തിന് സമീപം മഹിളാ കോൺഗ്രസ് പ്രവര്‍ത്തകര്‍ കറുത്ത വസ്ത്രം അണിഞ്ഞ് കരിങ്കൊടി കാണിച്ചു. കരുനാഗപ്പള്ളിയിൽ കരിങ്കൊടിയും കറുത്ത ബലൂണും കരിങ്കൊടിയും ഉയർത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ചവറയിലും അറസ്റ്റുണ്ടായി. കരുനാഗപ്പളളിയിലും ശക്തികുളങ്ങരയിലും നിരവധി പേരെ കരുതൽ കസ്റ്റഡിയിലെടുത്തു. 


ഇതിനിടെ, നവകേരള സദസ്സിനെതിരായ പ്രതിഷേധത്തെ അടിച്ചൊതുക്കുന്ന പൊലീസ് നടപടിയില്‍ സമരം കടുപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. ശനിയാഴ്ച കെപിസിസി പ്രസിഡന്‍റിന്‍റെ നേതൃത്വത്തില്‍ ഡിജിപി ഓഫിസിലേക്ക് മാര്‍ച്ച് പ്രഖ്യാപിച്ചു. പാര്‍ട്ടി ഭാരവാഹികളും മുതിര്‍ന്ന നേതാക്കളും മാര്‍ച്ചിലുണ്ടാകും. മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തില്‍ കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസും സിപിഎം പ്രവര്‍ത്തകരും ക്രൂരമായി മര്‍ദിച്ചിട്ടും വേണ്ടത്ര പ്രതിഷേധം കോണ്‍ഗ്രസിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് സമരമുഖം ശക്തമാക്കുന്നത്.

മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ അഞ്ചുലക്ഷത്തിലധികം പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് നാളെ പൊലീസ് സ്റ്റേഷനുകളിലേക്കും കോണ്‍ഗ്രസ് മാര്‍ച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ 564 സ്റ്റേഷനുകള്‍ക്ക് മുന്നിലാണ് പ്രതിഷേധം. മുഖ്യമന്ത്രിയോ? മുഖ്യഗുണ്ടയോ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ സെക്രട്ടറിയേറ്റ് മാര്‍ച്ച്. ഗവര്‍ണര്‍-മുഖ്യമന്ത്രി പോര് സിപിഎം-സംഘപരിവാര്‍ രാഷ്ട്രീയപോരാട്ടമായി മാറുമ്പോള്‍ കാഴ്ചക്കാര്‍ മാത്രമാകരുതെന്ന ആലോചനയില്‍നിന്നാണ് കോണ്‍ഗ്രസ് പ്രതിപക്ഷസമരത്തിന് മൂര്‍ച്ച കൂട്ടുന്നത്.

ഐപിഎൽ താരലേലം; ആദ്യ ലോട്ടറി വിന്‍ഡീസ് നായകന്, 7.40 കോടിക്ക് സ്വന്തമാക്കി രാജസ്ഥാൻ, ഹാരി ബ്രൂക്ക് ഡല്‍ഹിയിൽ

'മൂലധന വ്യവസ്ഥിതിയുടെ ഭാഗമായി മാറി', കേരളത്തില്‍ ഇടതുപക്ഷം ദുര്‍ബലമായെന്ന് എം മുകുന്ദന്‍

 

Latest Videos
Follow Us:
Download App:
  • android
  • ios