'മൂലധന വ്യവസ്ഥിതിയുടെ ഭാഗമായി മാറി', കേരളത്തില്‍ ഇടതുപക്ഷം ദുര്‍ബലമായെന്ന് എം മുകുന്ദന്‍
ഇപ്പോൾ ഇടത് - വലത് പക്ഷൾ തമ്മിലുള്ള അതിർത്തി പോലും അറിയാത്ത അവസ്ഥയാണുള്ളതെന്നും എം മുകുന്ദന്‍ പറഞ്ഞു.
![M Mukundan says that the left party has become weak in Kerala M Mukundan says that the left party has become weak in Kerala](https://static-ai.asianetnews.com/images/01hj0gt2v25a8cdwn6x9wcbhzy/m-mukunandan_363x203xt.jpg)
കോഴിക്കോട്: ഇടതുപക്ഷത്തിനെതിരെ വിമര്‍ശനവുമായി സാഹിത്യകാരന്‍ എം. മുകുന്ദന്‍. മൂലധന സ്വഭാവത്തിലേക്ക് മാറിയതോടെ കേരളത്തിലെ ഇടതുപക്ഷം ദുര്‍ബലമായെന്ന് എം.മുകുന്ദന്‍ അഭിപ്രായപ്പെട്ടു. ഒരു ദിനപത്രത്തിലെ എംബസി കാലം എന്ന പംക്തിയില്‍ പിണറായി വിജയനെതിരെ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് ഇടതുപക്ഷത്തോടുള്ള നിലപാടും എം.മുകുന്ദന്‍ പരസ്യമാക്കുന്നത്. കോഴിക്കോട് പ്രസ് ക്ലബ്ബിന്‍റെ ബിരുദദാന ചടങ്ങിലാണ് മുകുന്ദന്‍ ഇടതുപക്ഷത്തിന്‍റെ സമകാലീന അവസ്ഥയെ കടുത്ത ഭാഷയില്‍ തന്നെ വിമര്‍ശിച്ചത്.
ഇടതുപക്ഷവും വലതുപക്ഷവും തമ്മിലിപ്പോള്‍ വേര്‍തിരിവില്ലെന്നും മുകുന്ദന്‍ അഭിപ്രായപ്പെട്ടു. കേരളത്തിൽ ഇടതുപക്ഷമാണെന്ന് പറയുമ്പോഴും മൂലധന വ്യവസ്ഥിതിയുടെ സ്വഭാവമാണ് നമ്മൾ പിന്തുടരുന്നതെന്ന് അദ്ദഹം പറഞ്ഞു. മൂലധന സ്വഭാവം സ്വാംശീകരിച്ചതിലൂടെ ഇടത് പക്ഷം ദുർബലമായി. ഇപ്പോൾ ഇടത് - വലത് പക്ഷൾ തമ്മിലുള്ള അതിർത്തി പോലും അറിയാത്ത അവസ്ഥയാണുള്ളത്. മൂലധന വ്യവസ്ഥിതിയുടെ ഭാഗമായ മത്സരം, ഉപഭോഗവത്കരണം എന്നിവ ഇടത് പക്ഷത്തിന്‍റെ സ്വഭാവത്തിന് എതിരാണെന്നും എം മുകുന്ദൻ പറഞ്ഞു.
"ജോര്‍ജ്ജ് ഓര്‍വെല്‍., പാരീസില്‍ താങ്കള്‍ ജീവിച്ച ഇടങ്ങളെല്ലാം കണ്ടു, നിശബ്ദം നിങ്ങള്‍ക്ക് ഞാന്‍ ആദരം അര്‍പ്പിച്ചു. ഇനി എന്നെക്കുറിച്ച് ഒരു പരാതിയും ഇല്ലല്ലോ? ജോര്‍ജ്ജ് ഓര്‍വെലിന്‍റെ മറുപടിയെന്നോണം ഉണ്ട്, നീ എത്രയും വേഗം പിണറായി വിജയന്‍റെ സ്വാധീനത്തില്‍ നിന്ന് രക്ഷപ്പെടണം". കഴിഞ്ഞ ആഴ്ചയാണ് പിണറായിയെക്കുറിച്ച് ഇത്തരമൊരു പരാമര്‍ശം എം. മുകുന്ദന്‍ ഒരു പത്രത്തിലെ വാരാന്ത്യ പംക്തിയില്‍ എഴുതിയത്. എന്നാല്‍, ഇതേകുറിച്ച് കൂടുതല്‍ പ്രതികരണത്തിന് അദ്ദേഹം മുതിര്‍ന്നില്ല. ഇടതു സഹയാത്രികനായ എം.മുകുന്ദന്‍ വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാറിന്‍റെ കാലത്ത് സാഹിത്യ അക്കാദമി ചെയര്‍മാനായിരുന്നു.ആദ്യ പിണറായി സര്‍ക്കാറിനെ പ്രകീര്‍ത്തിച്ച എം.മുകുന്ദന്‍റെ ഇപ്പോഴത്തെ നിലപാട് മാറ്റം ശ്രദ്ധേയമാണ്.
കണ്ണൂരിൽ ഡ്രൈവിങ് ടെസ്റ്റിനിടെ 72കാരൻ കുഴഞ്ഞുവീണ് മരിച്ചു