ഇടപാട് അറിഞ്ഞതോടെ തന്നെ പുറത്താക്കിയെന്നും സിസിടിവി ഓഫ് ചെയ്യൻ പറഞ്ഞെന്നും അക്ഷയ്‍യുടെ ആരോപണമുണ്ട്.
തൃശ്ശൂർ: ബിജെപി തൃശ്ശൂർ സിറ്റി ജില്ലാ കമ്മറ്റി ഓഫീസിൽ തെരഞ്ഞെടുപ്പ് കാലത്ത് കള്ളപ്പണം കൊണ്ടുവന്നു എന്ന ആരോപണവുമായി പുറത്താക്കിയ മുൻ ഓഫീസ് ജീവനക്കാരൻ അക്ഷയ്. തെരഞ്ഞെടുപ്പിന് രണ്ടുദിവസം മുമ്പ് 17 ചാക്കുകളിലായി ബിജെപി ഓഫീസിലേക്ക് പണം കൊണ്ടുവന്നു എന്ന് അക്ഷയ് ആരോപിച്ചു.. ആരോപണം തള്ളിയ ബിജെപി തൃശൂർ സിറ്റി ജില്ലാ അധ്യക്ഷൻ നിയമ നടപടി സ്വീകരിക്കുമെന്നും പ്രതികരിച്ചു
കൊടകര കുഴൽപ്പണക്കേസിന് ശേഷം തൃശ്ശൂരിലെ ബിജെപിയെ വെട്ടിലാക്കി വീണ്ടും ഒരു കള്ളപ്പണ ആരോപണം. കഴിഞ്ഞ 14ന് തൃശ്ശൂർ സിറ്റി ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്നും പുറത്താക്കിയ അക്ഷയയാണ് തെരഞ്ഞെടുപ്പ് കാലത്ത് ജില്ലാ കമ്മിറ്റി ഓഫീസ് കേന്ദ്രീകരിച്ച് കള്ളപ്പണം ഒഴുകിയിരുന്നതായി ആരോപണം ഉന്നയിക്കുന്നത്. സംഘടന സെക്രട്ടറി കെ.പി.സുരേഷ്, മുരളി കോളങ്ങാട്ട്, ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ കെ.കെ. അനീഷ്കുമാർ തുടങ്ങിയവർക്കെതിരെയാണ് അക്ഷയ് ആക്ഷേപം ഉന്നയിച്ചത്.
തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന് ഉത്തരവാദി ബിജെപി നേതാക്കളാണെന്നും അക്ഷയ് പറഞ്ഞു. എന്നാൽ ആരോപണം തള്ളിയ ബിജെപി സിറ്റി ജില്ലാ നേതൃത്വം നിയമനടപടികളുമായി മുന്നോട്ടു പോകുമെന്ന് അറിയിച്ചു.

