പരാതിക്കാരനെ ഭീഷണിപ്പെടുത്തി, ഇബ്രാഹിം കുഞ്ഞിന് എതിരെ വീണ്ടും അന്വേഷണം, കുരുക്ക്
പരാതി പിൻവലിക്കാൻ ഭീഷണിപ്പെടുത്തിയെന്നും അഞ്ച് ലക്ഷം രൂപ വാഗ്ദാനം ചെയ്‌തെന്നും പരാതിക്കാരനായ ഗിരീഷ് ബാബു ഹൈക്കോടതിയെ അറിയിച്ചു
കൊച്ചി: തനിക്കെതിരെ കള്ളപ്പണം വെളുപ്പിച്ചെന്ന പരാതി നൽകിയ ആളെ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തിൽ ഇബ്രാഹിംകുഞ്ഞിനെതിരെ അന്വേഷണത്തിന് ഉത്തരവ്. വിജിലൻസ് ഐജി രണ്ടാഴ്ചക്കുള്ളിൽ അന്വേഷണ റിപ്പോർട്ട് നൽകണമെന്ന് കേരള ഹൈക്കോടതി ഉത്തരവിട്ടു.
പരാതി പിൻവലിക്കാൻ ഭീഷണിപ്പെടുത്തിയെന്നും അഞ്ച് ലക്ഷം രൂപ വാഗ്ദാനം ചെയ്‌തെന്നും പരാതിക്കാരനായ ഗിരീഷ് ബാബു ഹൈക്കോടതിയെ അറിയിച്ചു. കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയില്‍ മുന്‍ പൊതുമരാമത്ത് മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ ഇബ്രാഹിം കുഞ്ഞിനെതിരെ എന്‍ഫോഴ്സ്മെന്‍റ് ഡയറ്കടറേറ്റ് കേസെടുത്തിരുന്നു. 10 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്നാണ് പരാതി. പ്രാഥമിക അന്വേഷണം തുടങ്ങി.
ചന്ദ്രിക പത്രത്തിന്‍റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ് വി കെ ഇബ്രാഹിംകുഞ്ഞ്. 2016 നവംബറില്‍ നോട്ട് നിരോധനം നിലവില്‍ വന്നതിന് തൊട്ടു പിന്നാലെ പത്രത്തിന്‍റെ കൊച്ചിയിലുളള രണ്ട് ബാങ്ക് അക്കൗണ്ടുകളിലായി പത്ത് കോടി രൂപ നിക്ഷേപിച്ചത് സംബന്ധിച്ചാണ് കേസ്. പാലാരിവട്ടം പാലം അഴിമതിയിലൂടെ ലഭിച്ച കോഴപ്പണം ആണിതെന്നാണ് ആരോപണം.