കുട്ടികൾക്ക് മുന്നിൽ നഗ്നതാപ്രദര്‍ശനം: രഹ്ന ഫാത്തിമയെ റിമാന്‍ഡ് ചെയ്തു
രഹ്നയെ ഇന്ന് തൃശൂരിലെ കൊവിഡ് സെന്‍ററിലേക്ക് മാറ്റും. നാളെ കൊവിഡ് ടെസ്റ്റ് നടത്തിയ ശേഷം ജയിലിലേക്ക് കൊണ്ടുപോകും. വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു രഹ്‌നയെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്.
കൊച്ചി: നഗ്‍നശരീരത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ കൊണ്ട് ചിത്രം വരപ്പിച്ച കേസിൽ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. മുൻകൂർ ജാമ്യഹർജി തള്ളിയതിനെ തുടർന്നാണ് രഹ്ന ഫാത്തിമ എറണാകുളം സൗത്ത് സിഐക്ക് മുമ്പിൽ കീഴടങ്ങിയത്.
പ്രായപൂർത്തിയാകാത്ത മക്കളെക്കൊണ്ട് നഗ്നശരീരത്തിൽ ചിത്രം വരപ്പിച്ച് സാമൂഹമാധ്യമങ്ങളിൽ പോസ്റ്റുചെയ്ത കേസിൽ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയെ റിമാൻഡ് ചെയ്തു. എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റാണ് രഹ്നയെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു കൊണ്ട് ഉത്തരവിറക്കിയത്. രഹ്നയെ ഇന്ന് തൃശൂരിലെ കൊവിഡ് സെന്‍ററിലേക്ക് മാറ്റും. നാളെ കൊവിഡ് ടെസ്റ്റ് നടത്തിയ ശേഷം ജയിലിലേക്ക് കൊണ്ടുപോകും. വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു രഹ്‌നയെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്. ഹൈക്കോടതിയും സുപ്രീംകോടതിയും മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെയാണ് ഇന്ന് രഹ്ന എറണാകുളം സൗത്ത് സിഐക്ക് മുമ്പിൽ കീഴടങ്ങിയത്.
പൊലീസ് പോക്സോ വകുപ്പുകൾ ചുമത്തി കേസെടുത്തതിന് പിന്നാലെ രഹ്ന ഒളിവിൽ പോയിരുന്നു. ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ജാമ്യാപേക്ഷ നൽകിയെങ്കിലും ഹർജി തള്ളി. കേസ് പരിഗണിക്കാൻ പോലും സുപ്രീം കോടതി തയ്യാറായില്ല. ലൈംഗിക വിദ്യാഭ്യാസത്തിന്റെ ഭാഗമായിട്ടാണ് കുട്ടികളെ കൊണ്ട് നഗ്‌ന ശരീരത്തിൽ ചിത്രം വരപ്പിച്ചത് എന്നായിരുന്നു കോടതിയിൽ രഹ്ന ഫാത്തിമയുടെ വാദം. എന്നാൽ ഈ രംഗങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതാണ് കോടതികൾ ഹർജി പരിഗണിക്കവേ ഗൗരവമായി കണ്ടത്. ഇവരുടെ വീട്ടിൽ തെരച്ചിൽ നടത്തിയ പോലീസ് കാമറ, ട്രൈപ്പോഡ്, പെയിൻറ് ചെയാൻ ഉപയോഗിച്ച വസ്തുക്കൾ തുടങ്ങിയവ കണ്ടെടുത്തിരുന്നു.