Asianet News MalayalamAsianet News Malayalam

അറസ്റ്റിലാവും മുമ്പെ അജാസിന് മരണം: സൗമ്യയുടെ സംസ്കാരം ഇന്ന്

ലിബിയയിലായിരുന്ന സൗമ്യയുടെ ഭര്‍ത്താവ് നാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഇന്ന് രാവിലെ സൗമ്യയുടെ സംസ്കാരം നടത്താനാണ് കുടുംബത്തിന്‍റെ തീരുമാനം

body of soumya will be cremated tomorrow
Author
Mavelikkara, First Published Jun 19, 2019, 7:48 PM IST

ആലപ്പുഴ: കഴിഞ്ഞ ശനിയാഴ്ച കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം സംസ്കരിക്കാനിരിക്കെയാണ് കൊലയാളിയായ അജാസിന്‍റെ മരണവാര്‍ത്ത പുറത്തുവരുന്നത്. ശനിയാഴ്ച അജാസ് തീ കൊളുത്തി കൊന്ന സൗമ്യയുടെ മൃതദേഹം പോസ്റ്റ്‍മോർട്ടം നടപടികള്‍ പൂര്‍ത്തിയാക്കി അടുത്ത ദിവസം തന്നെ ബന്ധുകള്‍ക്ക് വിട്ടു കൊടുത്തിരുന്നു. എന്നാല്‍ ലിബിയയില്‍ ജോലി ചെയ്യുന്ന സൗമ്യയുടെ ഭര്‍ത്താവ് നാട്ടില്‍ തിരിച്ചെത്തിയ ശേഷം മതി സംസ്കാരം എന്ന തീരുമാനത്തിലായിരുന്നു ബന്ധുക്കള്‍.

സൗമ്യയുടെ സംസ്കാരച്ചടങ്ങുകള്‍ക്ക് മണിക്കൂറുകള്‍ ബാക്കി നില്‍ക്കെയാണ് അജാസിന്‍റെ മരണ വാര്‍ത്ത പുറത്തു വരുന്നത്. ഇത്ര ഹീനമായ കൊലപാതകം നടത്തിയ അജാസിനെ ഔദ്യോഗികമായി പൊലീസ് അറസ്റ്റ് ചെയ്യും മുന്‍പാണ് ഇയാള്‍ മരണത്തിന് കീഴടങ്ങിയത്. സൗമ്യയെ തീ കൊളുത്തി കൊലപ്പെടുത്തിയ അജാസിനും കൃത്യത്തിനിടെ സാരമായി പരിക്കേറ്റിരുന്നു. സൗമ്യയെ കൊന്നശേഷം സംഭവസ്ഥലത്ത് തന്നെ നിന്ന അജാസിനെ പൊലീസ് പിടികൂടിയിരുന്നു. 

എന്നാല്‍ വയറിനും മറ്റും സാരമായി പരിക്കേറ്റതിനാല്‍ അജാസിനെ നേരെ കായംകുളം സര്‍ക്കാര്‍ ആശുപത്രിയിലേക്കാണ് കൊണ്ടു പോയത്. വിശദമായ പരിശോധനയില്‍ കൂടുതല്‍ പൊള്ളലേറ്റെന്ന് കണ്ടതിനെ തുടര്‍ന്ന് ഇയാളെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്ത ശേഷം അജാസിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി വിശദമായി ചോദ്യം ചെയ്യാനായിരുന്നു കേസ് അന്വേഷിക്കുന്ന വള്ളിക്കുന്നം പൊലീസിന്‍റെ പദ്ധതി. 

എന്നാല്‍ പൊള്ളലിനെ തുടര്‍ന്നുണ്ടായ അണുബാധ അജാസിന്‍റെ ആന്തരികാവയവങ്ങളെ ബാധിച്ചിട്ടുണ്ടെന്നും സ്ഥിതി അല്‍പം മോശമാണെന്നും ഡോക്ടര്‍മാര്‍ പൊലീസിനെ അറിയിച്ചു. ഇതോടെയാണ് മജിസ്ട്രേറ്റിനെ ആശുപത്രിയില്‍ എത്തിച്ച് അജാസിന്‍റെ മൊഴി രേഖപ്പെടുത്താന്‍ പൊലീസ് തീരുമാനിച്ചത്. വണ്ടാനം മെഡി.കോളേജിലെത്തിയ മജിസ്ട്രേറ്റിനും പൊലീസുകാര്‍ക്കും മുന്‍പില്‍ അജാസ് നടന്ന സംഭവങ്ങള്‍ വിവരിച്ചു. 

പരിശീലന കാലയളവില്‍ പരിചയപ്പെട്ട സൗമ്യയോട്  അടുത്ത് പരിചയമുണ്ടായിരുന്നുവെന്നും പിന്നീട് അവരോട് പ്രണയം തോന്നിയെന്നും അജാസ് മൊഴി നല്‍കി. സൗമ്യയ്ക്ക് ഇയാള്‍ സാമ്പത്തിക സഹായവും ചെയ്തിരുന്നു. എന്നാല്‍ ഇയാള്‍ തുടര്‍ച്ചയായി വിവാഹ അഭ്യര്‍ത്ഥന നടത്തിയതോടെ സൗമ്യ ഇയാളില്‍ നിന്നും അകലാന്‍ ശ്രമിച്ചു. കടം വാങ്ങിയ പണം തിരികെ നല്‍കിയെങ്കിലും വാങ്ങാന്‍ കൂട്ടാക്കിയില്ല. 

അമ്മയേയും കൂട്ടി എറണാകുളത്തേക്ക് വന്ന സൗമ്യ അജാസിനുള്ള പണം തിരികെ കൊടുക്കാന്‍ ശ്രമിച്ചെങ്കിലും അത് വാങ്ങാന്‍ അജാസ് തയ്യാറായില്ല. അമ്മയേയും മകളേയും തിരിച്ച് അജാസ് തന്നെ കാറില്‍ മാവേലിക്കരയില്‍ എത്തിക്കുകയും ചെയ്തു. പണം തിരികെ വാങ്ങാതിരിക്കുകയും അജാസ് വിവാഹ അഭ്യര്‍ത്ഥനയും വധഭീഷണിയും തുടരുകയും ചെയ്തതോടെ സൗമ്യ ഇയാളില്‍ നിന്നും അകലം പാലിച്ചു തുടങ്ങി. 

ഈ ബന്ധത്തിന്‍റെ പേരില്‍ അജാസ് ഒരു തവണ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതായി പൊലീസ് കണ്ടെത്തി. അജാസ് തന്നെ പിന്തുടരുമെന്നും കൊലപ്പെടുത്താന്‍ ശ്രമിക്കുമെന്നും സൗമ്യയ്ക്കും അറിയാമായിരുന്നു. തനിക്ക് എന്തെങ്കിലും പറ്റിയാല്‍ അതിന് കാരണം അജാസ് എന്ന പൊലീസുകാരനായിരിക്കുമെന്ന് സൗമ്യ തന്‍റെ മൂത്തമകനോട് പറഞ്ഞിരുന്നു. സൗമ്യയുടെ മരണശേഷം അമ്മയും മൂത്തമകനും നല്‍കിയ ഈ മൊഴികളാണ് ചിത്രം വ്യക്തമാകാന്‍ സഹായിച്ചത്. 

ഇതേസമയം വണ്ടാനം ആശുപത്രിയില്‍ കഴിഞ്ഞ അജാസിന്‍റെ ആരോഗ്യനില ഒരോ ദിവസം കഴിയും തോറും വളരെ മോശമായി വരികയായിരുന്നു. ശരീരത്തിലേറ്റ സാരമായ പൊള്ളല്‍ ആന്തരിക അവയവങ്ങളെ ബാധിക്കുകയും അണുബാധയുണ്ടാവുകയും ചെയ്തു. രണ്ട് ദിവസം മുന്‍പ് അജാസിന്‍റെ വൃക്കകളുടെ പ്രവര്‍ത്തനം നിലച്ചു. ഇതോടെ ഡയാലിസസ് ആരംഭിക്കേണ്ടി വന്നു. അണുബാധ കുറയാതെ വന്നതോടെ പനി തുടങ്ങി. അത് വൈകാതെ ന്യൂമോണിയയായി മാറി. 

ബുധനാഴ്ച രാവിലെ അജാസിനെ പരിശോധിച്ച ഡോക്ടര്‍മാര്‍ ഇനി വലിയ പ്രതീക്ഷയില്ലെന്ന നിഗമനത്തിലേക്ക് എത്തിയിരുന്നു. പൊലീസിനേയും മാധ്യമപ്രവര്‍ത്തകരേയും അവര്‍ അക്കാര്യം അറിയിക്കുകയും ചെയ്തു. ഡോക്ടര്‍മാരുടെ നിഗമനം ശരിവയ്ക്കുന്ന രീതിയിലാണ് പിന്നീട് അജാസിന്‍റെ ആരോഗ്യനിലയില്‍ മാറ്റങ്ങള്‍ സംഭവിച്ചത്. ഉച്ചയോടെ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചു. അതേ അവസ്ഥയില്‍ ഏതാനും മണിക്കൂറുകള്‍ കൂടി തുടര്‍ന്നു. വൈകിട്ട് 5.45-ഓടെ ഡോക്ടര്‍മാര്‍ അജാസിന്‍റെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു. 

സൗമ്യയെ കൊന്ന് ആത്മഹത്യ ചെയ്യാനായിരുന്നു തന്‍റെ പദ്ധതി എന്നാണ് മരണമൊഴിയില്‍ അജാസ് പറഞ്ഞത്. എന്നാല്‍ ഇത് പൂര്‍ണമായും വിശ്വസിക്കാന്‍ പൊലീസ് തയ്യാറല്ല. സൗമ്യയുടെ ദേഹം മുഴുവന്‍ പെട്രോളൊഴിച്ച അജാസ് തീകൊളുത്തിയ ശേഷം ഓടി മാറിയെന്ന് ദൃക്സാക്ഷികളായ നാട്ടുകാര്‍ പറയുന്നു. 

പെട്രോളായതിനെ തുടര്‍ന്ന് ആളിക്കത്തിയ വസ്ത്രങ്ങള്‍ എല്ലാം ഊരിവലിച്ചെറിഞ്ഞ നിലയിലാണ് പൊലീസ് ഇയാളെ പിടികൂടിയത്. കൊലപാതകം നടന്ന വീടിന് മുറ്റത്തെ പൈപ്പില്‍ നിന്നും വെള്ളം ഒഴിച്ച് ഇയാള്‍ തന്നെ തീ കെടുത്തുകയായിരുന്നു. ഈ സമയത്തിനകം സൗമ്യ കത്തിയമർന്നു.

മാത്രമല്ല സ്വന്തമായി കാറുള്ള അജാസ് മറ്റൊരു കാര്‍ വാടകയ്ക്ക് എടുത്താണ് വന്നത് എന്ന കാര്യവും പൊലീസിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. വിശദമായ മൊഴിയെടുപ്പിന് അവസരം നല്‍കാതെ അജാസ് മരണത്തിന് കീഴടങ്ങിയതോടെ ഇക്കാര്യത്തിലെ ദുരൂഹതകള്‍ അവസാനിക്കാതെ തുടരും. 

അതിനിടെ ലിബിയയിലായിരുന്ന സൗമ്യയുടെ ഭര്‍ത്താവ് അവിടുത്തെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഇന്ന് രാത്രിയോടെ ഇദ്ദേഹം കേരളത്തിലെത്തും. രാവിലെ സൗമ്യയുടെ സംസ്കാരം നടത്താനാണ് കുടുംബത്തിന്‍റെ തീരുമാനം. സംസ്കാരത്തിന് മുന്‍പായി നാല് വര്‍ഷമായി ജോലി ചെയ്തു വരുന്ന വള്ളിക്കുന്നം പൊലീസ് സ്റ്റേഷനില്‍ സൗമ്യയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. അവിടെ വച്ച് പ്രിയപ്പെട്ട സഹപ്രവര്‍ത്തകരും ഏറെ സ്നേഹത്തോടെ പരിശീലിപ്പിച്ച കുട്ടി പൊലീസ് അംഗങ്ങളും സൗമ്യയ്ക്ക് യാത്രാമൊഴി ചൊല്ലും. 

Follow Us:
Download App:
  • android
  • ios