ആധാർ - വോട്ടർ പട്ടിക ബന്ധിപ്പിക്കലിനായി സംസ്ഥാനത്ത്  കളക്ട്രേറ്റുകളും താലൂക്ക് ഓഫീസുകളും ,സർക്കാർ ഓഫീസുകളും കേന്ദ്രീകരിച്ച് ഹെൽപ്പ്  ഡെസ്ക്കുകളും തുടങ്ങി.തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ  വെബ്സൈറ്റ് വഴിയും   ആധാർ ലിങ്ക് ചെയ്യാം.

തിരുവനന്തപുരം:ആധാർ - വോട്ടർ പട്ടിക ബന്ധിപ്പിക്കുന്നതിന് സാധാരണക്കാരെ സഹായിക്കാൻ ബൂത്ത് ലെവൽ ഓഫീസർമാർ വീടുകളിലേക്ക് എത്തും. ഇതുമായി ബന്ധപ്പെട്ട് ആളുകൾക്കുള്ള സംശയവും ബിഎൽഒമാർ ദൂരികരിക്കും. ഓൺലൈൻ വഴി ബന്ധിപ്പിക്കാൻ സാധിക്കാത്തവർക്ക് ഉൾപ്പെടെ ബിഎൽഒ മാരെ ആശ്രയിക്കാം. ആധാർ-വോട്ടർ പട്ടിക ബന്ധിപ്പിക്കലിനായി ആധാർ നമ്പറും വോട്ടർ ഐഡി നമ്പറുമാണ് ആവശ്യം. ബിഎൽഒമാർ ഭവന സന്ദർശനം ആരംഭിച്ച സാഹചര്യത്തിൽ എല്ലാവരും രേഖകൾ കൈയ്യിൽ കരുതിയിരിക്കുന്നത് നടപടി ക്രമങ്ങൾ വേ​ഗത്തിൽ പൂർത്തീകരിക്കുന്നതിന് സഹായകരമാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.

ബിഎൽഒ മാരുടെ സഹായം കൂടാതെ ആളുകൾക്ക് സ്വന്തം നിലയിലും ആധാർ വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കാവുന്നതാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ www.nvsp.in എന്ന വെബ്സൈറ്റ് വഴിയോ വോട്ടർ ഹെൽപ്പ്ലൈൻ ആപ്പ് വഴിയോ ഫോറം 6ബി പൂരിപ്പിച്ചും ആധാർ ലിങ്ക് ചെയ്യാവുന്നതാണ്. ആധാർ - വോട്ടർ പട്ടിക ബന്ധിപ്പിക്കലിനായി സംസ്ഥാനത്ത് എല്ലാ കളക്ട്രേറ്റുകളും താലൂക്ക് ഓഫീസുകളും മറ്റ് സർക്കാർ ഓഫീസുകളും കേന്ദ്രീകരിച്ച് ഹെൽപ്പ് ഡെസ്ക്കുകളും ആരംഭിച്ചിട്ടുണ്ട്. വോട്ടറുടെ ഐഡന്റിറ്റി ഉറപ്പാക്കുക, വോട്ടർ പട്ടികയിലെ ഇരട്ടിപ്പ് ഒഴിവാക്കുക, വോട്ടർപ്പട്ടികയുടെ ശുദ്ധീകരണം എന്നിവയാണ് ആധാർ - വോട്ടർ പട്ടിക ബന്ധിപ്പിക്കലിലൂടെ ലക്ഷ്യമിടുന്നത്. ഈ പ്രക്രിയയിൽ എല്ലാവരും പങ്കാളികളാകണമെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ്‌ കൗൾ അഭ്യർത്ഥിച്ചു. 

മലപ്പുറം ജില്ലയ്ക്ക് അപൂര്‍വ്വ നേട്ടം: റേഷൻ കാർഡിലെ മുഴുവൻ അംഗങ്ങളും ആധാര്‍ സീഡിംഗ് നടത്തിയ ആദ്യ ജില്ല

മുഴുവൻ അംഗങ്ങളും റേഷൻകാര്‍ഡ് ആധാറുമായി ബന്ധപ്പിച്ച മലപ്പുറം ജില്ലയ്ക്ക് അപൂർവ നേട്ടം. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ജില്ലയാണ് മലപ്പുറം. 10,20,217 കാർഡുകളിലായുള്ള 45,75,520 അംഗങ്ങളുടെയും ആധാർ, റേഷൻ കാർഡുകളുമായി ബന്ധിപ്പിച്ചതായി പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ അറിയിച്ചു. 

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ റേഷൻ കാർഡുകളും റേഷൻ കാർഡ് അംഗങ്ങളും ഉള്ളത് മലപ്പുറം ജില്ലയിലാണ്. മുഴുവൻ റേഷൻ കാർഡ് അംഗങ്ങളെയും ആധാർ സീഡിംഗ് നടത്താൻ കഴിഞ്ഞതോടെ റേഷൻ കാർഡ് ഡാറ്റാ ബെയ്‌സ് ഏറ്റവും കൃത്യമാക്കുന്ന സംസ്ഥാനത്തെ ആദ്യ ജില്ലയായി മാറി മലപ്പുറം.

ദിവസങ്ങൾ മുൻപാണ് സംസ്ഥാനത്തെ സമ്പൂർണ്ണ ഡിജിറ്റൽ ബാങ്കിംഗ് ജില്ല എന്ന പദവി മലപ്പുറം നേടിയെടുത്തത്. ബാങ്കിംഗ് ഇടപാടുകൾ പൂർണ്ണമായും ഡിജിറ്റൽ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയിൽ ആരംഭിച്ച 'ഡിജിറ്റൽ മലപ്പുറം' പരിപാടിയിലൂടെയാണ് ഈ ലക്ഷ്യം ജില്ല നേടിയെടുത്തത്. ആദ്യത്തെ സമ്പൂർണ ഡിജിറ്റൽ സംസ്ഥാനമാവാനുള്ള കേരളത്തിന്റെ ലക്ഷ്യത്തെ മുൻനിർത്തിയാണ് ഡിജിറ്റൽ മലപ്പുറം പദ്ധതിയുടെ ആരംഭം.