ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍റെ പെട്രോള്‍ പൈപ്പ് ലൈനില്‍ അറ്റകുറ്റപണിക്കിടെ കെ.എസ്.പി.പി.എല്‍ കമ്പനിയുടെ പൈപ്പ് ലൈനില്‍ ചോര്‍ച്ചയുണ്ടായ സംഭവത്തില്‍ നഷ്ടമായത് 63,000 സിലിണ്ടറുകള്‍ നിറയ്ക്കുന്നതിനുള്ള പാചകവാതകമെന്ന് കണക്ക്

തൃശൂര്‍: ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍റെ പെട്രോള്‍ പൈപ്പ് ലൈനില്‍ അറ്റകുറ്റപണിക്കിടെ കെ.എസ്.പി.പി.എല്‍ കമ്പനിയുടെ പൈപ്പ് ലൈനില്‍ ചോര്‍ച്ചയുണ്ടായ സംഭവത്തില്‍ നഷ്ടമായത് 63,000 സിലിണ്ടറുകള്‍ നിറയ്ക്കുന്നതിനുള്ള പാചകവാതകമെന്ന് കണക്ക്. കൊച്ചി സേലം പൈപ്പ് ലൈനില്‍ ഒരടി വ്യാസമുള്ള പൈപ്പിന്‍റെ 12 കിലോമീറ്റര്‍ വരുന്ന ഭാഗത്താണ് ചോര്‍ച്ച ഉണ്ടായത്. ഈ സമയം 900 ടണ്‍ പാചകവാതകം പൈപ്പില്‍ ഉണ്ടായിരുന്നു എന്നാണ് അറിയുന്നത്. പൈപ്പ് ലൈനില്‍ നെല്ലായിയിലും മരത്താക്കരയിലുമുള്ള വാല്‍വുകള്‍ അടച്ചശേഷം ഈ ഭാഗത്തെ ഗ്യാസ് നീക്കം ചെയ്ത് വെള്ളം നിറച്ച് പമ്പ് ചെയ്തു വൃത്തിയാക്കിയശേഷം വേണം ചോര്‍ച്ച അടയ്ക്കാന്‍. ഇതിന് കുറഞ്ഞത് മൂന്ന് ദിവസത്തെ പണിയുണ്ടാകും. ഈ സമയമത്രയും ചോര്‍ച്ചയിലൂടെ പുറത്തുപോകുന്ന ഗ്യാസ് വെള്ളം പമ്പ് ചെയ്ത് ശക്തി കുറച്ചു കൊണ്ടിരിക്കുകയും വേണം. ഇന്നലെ വൈകീട്ട് ആറുവരെ പുതുക്കാട് അഗ്‌നിരക്ഷാസേന ആറ് യൂണിറ്റ് വെള്ളം ഇതിനായി ഉപയോഗിച്ചു കഴിഞ്ഞിട്ടുണ്ട്. പൈപ്പിന്‍റെ ചോര്‍ച്ചയുള്ള ഭാഗത്ത് പുറത്തേക്ക് വരുന്ന വാതകവും വെള്ളവുമായി ചേര്‍ന്ന് ഐസ് രൂപപ്പെടുന്നത് ചോര്‍ച്ച കുറയാന്‍ സഹായിക്കും എന്നാണ് ഉദ്യോഗസ്ഥരുടെ പ്രതീക്ഷ.

Add Asianetnews as a Preferred SourcegooglePreferred

ബി.പി.സി.എല്‍ അധികൃതര്‍ നിര്‍ദ്ദേശിച്ച സ്ഥലത്ത് ഡ്രില്ല് ഉപയോഗിച്ച് തുളച്ചതാണ് ചോര്‍ച്ചക്കിടയാക്കിയത്. തുളയില്‍ ഡ്രില്ലിന്‍റെ കൂര്‍ത്ത ഭാഗം ഒടിഞ്ഞിരിപ്പുണ്ടെന്നാണ് സ്ഥലത്തെത്തിയ കെ.എസ്.പി.പി.എല്‍ അധികൃതര്‍ പറയുന്നത്. പെട്രോളിയം അധികൃതര്‍ തെറ്റായി ലൊക്കേഷന്‍ അടയാളപ്പെടുത്തിയതാണ് പൈപ്പ് മാറി തുളയ്ക്കാന്‍ കാരണമെന്നും കെ.എസ്.പി.പി.എല്‍ അധികൃതര്‍ പറഞ്ഞു. നിലവില്‍ എട്ട് മീറ്റര്‍ താഴ്ച്ചയിലാണ് കെ.എസ്.പി.പി.എല്‍ ന്‍റെ പൈപ്പ് സ്ഥാപിച്ചിരിക്കുന്നത്. മണലിപുഴയില്‍ നിന്ന് ഏറെ അകലെയല്ലാത്ത ഈ ഭാഗത്ത് അറ്റകുറ്റപ്പണി ചെയ്യണമെങ്കില്‍ ആദ്യം മണ്ണിടിച്ചില്‍ ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. അതുകൊണ്ടുതന്നെ അറ്റുകുറ്റപ്പണികള്‍ രണ്ടോ മൂന്നോ ദിവസങ്ങള്‍ നീളുമെന്ന് ഉറപ്പാണ്.

YouTube video player