ഇന്നലെ രാത്രി 10.30 നാണ് റഫീഖ് വീട് വിട്ടിറങ്ങിയതെന്ന് സഹോദരൻ തൗഫീഖ് പറഞ്ഞു. 

പാലക്കാട്: സഹോദരനെ ഭീകരമായി ആള്‍ക്കൂട്ടം മര്‍ദ്ദിച്ചിരുന്നെന്ന് പാലക്കാട് ഒലവക്കോട് ആള്‍ക്കൂട്ടം തല്ലിക്കൊന്ന (Palakkad Murder) യുവാവിന്‍റെ സഹോദരന്‍ തൗഫീഖ്. ഇന്നലെ രാത്രി 10.30 നാണ് റഫീഖ് വീട് വിട്ടിറങ്ങിയതെന്ന് സഹോദരൻ തൗഫീഖ് പറഞ്ഞു. ഭീകരമായി ആൾക്കൂട്ടം മർദ്ദിച്ചിട്ടുണ്ട്. ബൈക്ക് മോഷണവുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചോ വീട്ടിൽ നിന്ന് ആരാണ് റഫീഖിനെ കൂട്ടിക്കൊണ്ടുപോയതെന്നോ അറിയില്ല. പൊലീസ് വിളിച്ചപ്പോഴാണ് സംഭവം അറിയുന്നതെന്നും സഹോദരൻ പറഞ്ഞു.

ഇന്ന് പുലർച്ചെ ഒരുമണിയോടെയാണ് കൊലപാതകം നടന്നത്. ഒലവക്കോട് റെയിൽവേ സ്റ്റേഷന് സമീപമുള്ള ബാറിൽ മൂന്ന് യുവാക്കൾ മദ്യപിക്കാനെത്തി. തിരിച്ചെത്തിയപ്പോൾ ഇവരുടെ ബൈക്ക് കാണാതായി. തുടർന്ന് ബാറിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച യുവാക്കൾ റഫീഖിനെ കണ്ടെത്തി മർദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ റഫീഖിനെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. സംഭവസമയം 15 ഓളം പേർ സ്ഥലത്ത് ഉണ്ടായിരുന്നുവെന്നാണ് ദൃക്‌സാക്ഷി പറയുന്നത്. സംഭവത്തിൽ ആലത്തൂർ സ്വദേശി മനീഷ്, കൊല്ലങ്കോട് സ്വദേശി ഗുരുവായൂരപ്പൻ, പല്ലശന സ്വദേശി സൂര്യ എന്നിവരെ നോർത്ത് പൊലീസ് കസ്റ്റഡിയിൽ എടുത്തു. 2018 ൽ പാലക്കാട് നോർത്ത് സ്റ്റേഷനിലെ വാഹനമോഷണ കേസിലെ പ്രതിയാണ് മരിച്ച റഫീഖെന്ന് പൊലീസ് വ്യക്തമാക്കി.