വില്ലേജ് ഓഫീസിൽ ലക്ഷങ്ങളുടെ തിരിമറി, വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് പിടിയിൽ
വിഴിഞ്ഞം വില്ലേജ് ഓഫീസിലെ ഫീൽഡ് അസിസ്റ്റന്റ് ആയിരുന്ന ബി.കെ.രതീഷാണ് തട്ടിപ്പ് നടത്തിയത്. കെട്ടിട നികുതി ഇനത്തിൽ കിട്ടിയ 6,30,000 രൂപയാണ് തട്ടിയെടുത്തത്
തിരുവനന്തപുരം: വിഴിഞ്ഞം വില്ലേജ് ഓഫീസിൽ ലക്ഷങ്ങളുടെ തിരിമറി നടത്തിയ വില്ലേജ് ഫീൽഡ് അസിസ്റ്റന്‍റ് അറസ്റ്റിൽ. ഒളിവിലായിരുന്ന ബി.കെ.രതീഷിനെയാണ് പിടികൂടിയത്. കെട്ടിട നികുതി ഇനത്തിൽ കിട്ടിയ 6,30,000 രൂപയാണ് ഇയാൾ തട്ടിയെടുത്തത്. തഹസിൽദാർ നടത്തിയ പരിശോധനയിൽ ക്യാൻസൽ ചെയ്ത രസീതുകൾ കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്കെത്തിയത്. ഒറ്റത്തവണ കെട്ടിട നികുതി അടയ്ക്കാൻ വരുന്ന ഉപഭോക്താക്കളിൽ നിന്ന് പണം വാങ്ങി രസീത് നൽകുകയും അതിന് ശേഷം ഓൺലൈനായി രസീത് ക്യാൻസൽ ചെയ്ത് തട്ടിപ്പ് നടത്തുന്നതായിരുന്നു ഇയാളുടെ രീതി. ഊരൂട്ടമ്പലം പോപ്പുലർ ജംഗ്ഷനിലെ വീട്ടിൽ നിന്നാണ് രതീഷിനെ പിടികൂടിയത്. ക്രമക്കേട് ബോധ്യപ്പെട്ടതിനെ തുടർന്ന് രതീഷിനെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. 57 പേരുടെ നികുതിയാണ് ഇയാൾ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയത്. രതീഷ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ സെഷൻസ് കോടതി നേരത്തെ തള്ളിയിരുന്നു.