ചെല്ലാനത്ത് കടൽഭിത്തി നിർമാണം ഉടൻ; കരാർ നടപടികൾ ഒരു മാസത്തിനുളളിൽ, ജിയോ ട്യൂബ് നിർമാണവും വേഗത്തിലാക്കും
പതിറ്റാണ്ടുകളായി ദുരിതങ്ങളുടെ വേലിയേറ്റത്തിന് നടുവിലാണ് എറണാകുളത്തെ ചെല്ലാനത്തുകാർ. കടൽഭിത്തി നിർമാണത്തിലടക്കം തുടരുന്ന മെല്ലെപ്പോക്കിൽ പ്രതിഷേധം ശക്തമായ പശ്ചാത്തലത്തിലാണ് മന്ത്രിമാരായ പി രാജീവും സജി ചെറിയാനും കൊച്ചിയിലെത്തി ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയത്.
കൊച്ചി: കടലാക്രമണം രൂക്ഷമായ എറണാകുളം ചെല്ലാനത്ത് കടൽഭിത്തി നിർമാണത്തിനുളള നടപടികൾ ഉടൻ തുടങ്ങാൻ കൊച്ചിയിൽ ചേർന്ന മന്ത്രിതല യോഗത്തിൽ തീരുമാനം. തീരദേശ മേഖലയിൽ സർക്കാർ നടപ്പാക്കുന്ന 5000 കോടിയുടെ പദ്ധതിയിൽ വൈപ്പിനും ചെല്ലാനത്തിനും പ്രാമുഖ്യം നൽകും. കാലവർഷം ശക്തമാകും മുമ്പ് കടലേറ്റം തടയാനുളള താൽക്കാലിക നടപടികളും വേഗത്തിലാക്കും.
പതിറ്റാണ്ടുകളായി ദുരിതങ്ങളുടെ വേലിയേറ്റത്തിന് നടുവിലാണ് എറണാകുളത്തെ ചെല്ലാനത്തുകാർ. കടൽഭിത്തി നിർമാണത്തിലടക്കം തുടരുന്ന മെല്ലെപ്പോക്കിൽ പ്രതിഷേധം ശക്തമായ പശ്ചാത്തലത്തിലാണ് മന്ത്രിമാരായ പി രാജീവും സജി ചെറിയാനും കൊച്ചിയിലെത്തി ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയത്. കടൽഭിത്തി നിർമാണത്തിനുളള കരാർ ഒരുമാസത്തിനകം നൽകും. തുടർ നടപടികൾ വേഗത്തിലാക്കും. നിലവിൽ കരാർ നൽകിയ ജിയോ ട്യൂബ് നിർമാണം ഉടൻ പൂർത്തിയാക്കും.
കടലാക്രമണം രൂക്ഷമായ ചെല്ലാനത്തെ എട്ടുകേന്ദ്രങ്ങളിൽ ടെട്രാപ്പോട് കടൽഭിത്തി അടിയന്തരമായി നിർമിക്കും. കാലവർഷം ശക്തമാകുന്നതിന് മുമ്പ് താൽക്കാലിക മുൻകരുതൽ നടപടികളും പൂർത്തിയാക്കും. ചെല്ലാനത്തിന്‍റെ സമഗ്ര വികസനത്തിനായി മാതൃകാ മത്സ്യഗ്രാമം പദ്ധതി നടപ്പാക്കും. മന്ത്രിമാരുടെ നേതൃത്വത്തിലുളള സംഘം ചെല്ലാനത്തെത്തി സ്ഥിതി ഗതികൾ വിലയിരുത്തിയശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്.