നോട്ടു നിരോധനത്തിന് ശേഷം ക്ഷേമനിധിയിലെ പണം പല അക്കൗണ്ടുകളിലേക്ക് മാറ്റുകയായിരുന്നു പതിവ്.
തിരുവനന്തപുരം: ലോട്ടറി ക്ഷേമനിധി ബോർഡ് അഴിമതിയിൽ നിന്ന് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. ക്ഷേമനിധി ബോർഡിൽ നിന്നും തട്ടിയെടുത്ത് 6 കോടി രൂപയുടെ നോട്ടുകൾ കത്തിച്ചുവെന്ന് പ്രതി പറഞ്ഞു. ക്ലർക്ക് സംഗീതാണ് വിജിലൻസിന് മൊഴി നൽകിയത്. നോട്ട് നിരോധനം വന്നതോടെ തട്ടിയെടുത്ത 500, 1000 നോട്ടുകളാണ് കത്തിച്ചത്. ക്ഷേമനിധി അക്കൗണ്ടിൽ നിന്നും പിൻവലിച്ച പണമാണ് കത്തിച്ചത്. 2017 ൽ പോങ്ങുമൂട്ടിലെ വീട്ടിലെ ഇൻസിലേറ്ററിൽ ഇട്ടാണ് കത്തിച്ചത്. ഫോറൻസിക സംഘത്തൊടൊപ്പം വിജിലൻസ് പരിശോധന നടത്തി. സംഗീത് തട്ടിയെടുത്ത് 16 കോടി രൂപയെന്ന് വിജിലൻസ്. നോട്ടു നിരോധനത്തിന് ശേഷം ക്ഷേമനിധിയിലെ പണം പല അക്കൗണ്ടുകളിലേക്ക് മാറ്റുകയായിരുന്നു പതിവ്.
ലോട്ടറി തൊഴിലാളികൾ അടക്കുന്ന അംശാദായം സ്വന്തം അക്കൗണ്ടിലേക്കും സുഹൃത്തായ അനിൽകുമാറിന്റെയും അക്കൗണ്ടിലേക്കും മാറ്റിയെന്നും പറയുന്നു. തട്ടിയെടുത്ത പണമുപയോഗിച്ച് കഴക്കൂട്ടം സബ് രജിസ്ട്രാർ ഓഫിസിന് കീഴിൽ മാത്രം 45 രജിസ്ട്രേഷനുകൾ നടത്തി. ഉദ്യോഗസ്ഥരുടെ വ്യാജ ഓപ്പിട്ടാണ് വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റേണ്ട പണം തന്റെ സ്വന്തം അക്കൗണ്ടിലേക്ക് പണം മാറ്റിയത്. 2021 വരെ ഇയാൾ 16 കോടി രൂപ തട്ടിയെടുത്തു. 2012-16 വരെ ഇയാൾ പണം ബാങ്കുകളിൽ നിന്ന് പിൻവലിക്കുകയാണ് ചെയ്തത്. ഈ പണം എന്ത് ചെയ്തുവെന്ന് ഇയാൾ പറഞ്ഞിരുന്നില്ല. 2016ലെ നോട്ടുനിരോധനത്തിന് ശേഷം ഈ പണം എന്തു ചെയ്യണമെന്ന് അറിയുമായിരുന്നില്ല. പിന്നീടാണ് വീട്ടിലെ ഇൻസിനേറ്ററിൽ കത്തിച്ചുകളഞ്ഞതെന്നും പറയുന്നു.
2017ൽ ഈ നോട്ടുകള്‍ ആരുമറിയാതെ രാത്രി കത്തിച്ചുവെന്ന് പ്രതി മൊഴി നൽകിയത്. മൊഴിയുടെ അടിസഥാനത്തിൽ വിജിലൻസ് ഇനസ്പെക്ടർ അനൂപിൻെറ നേതൃത്വത്തിൽ ഫൊറൻസിക് സംഘം പരിശോധന നടത്തി. വർഷങ്ങള്‍ കഴിഞ്ഞതിനാൽ ശാസ്ത്രീയ തെളിവ് ലഭിക്കാനുള്ള സാധ്യത കുറവാണ്. 2017ന് ശേഷമാണ് തട്ടിയെടുക്കുന്ന പണം സുഹൃത്തും കോണ്‍ട്രാക്ടറുമായ അനിൽകുമാറിൻെറയും സഹോദരൻ സമ്പത്തിൻെറയും അക്കൗണ്ടുകളിലേക്ക് നേരിട്ട് മാറ്റി തുടങ്ങിയത്. കഴക്കൂട്ടത്തും ചാക്കയിലുമായി കോടികളുടെ ഭൂമി വാങ്ങി കൂട്ടി. തലസ്ഥാനത്ത് തന്നെ മൂന്ന് വീടുകള്‍ സംഗീതിനുണ്ട്. രണ്ടാം പ്രതി അനിൽകുമാറും കോടികള്‍ സമ്പാദിച്ചു. പ്രതികള്‍ വാങ്ങിയ 35 സ്ഥലത്തെ ഭൂമി വിജിലൻസ് കണ്ടുകെട്ടി. രണ്ടാം പ്രതി അനിലിൻെറ ഫോർച്ച്യൂണർ കാറും കണ്ടുകെട്ടി.
