തെരഞ്ഞെടുപ്പിലെ വീഴ്ചകൾ സമയത്ത് പരിഹരിക്കുന്നതിൽ ഉന്നത നേതൃത്വം പരാജയപ്പെട്ടു. സ്ഥാനാർത്ഥി നിർണ്ണയം അടക്കം വിഷയങ്ങളിലെ വീഴ്ചയുടെ ഉത്തരവാദിത്തം ഉന്നത നേതൃത്വം ഏറ്റെടുക്കണം എന്നും സിസി വ്യക്തമായി രേഖപ്പെടുത്തുന്നു.

തിരുവനന്തപുരം: സിപിഎം സംസ്ഥാന ഉന്നത നേതൃത്വത്തിന് കടുത്ത മുന്നറിയിപ്പുമായി കേന്ദ്ര കമ്മിറ്റി. തെരഞ്ഞെടുപ്പിലെ വീഴ്ചകളുടെ ഉത്തരവാദിത്വം ഉന്നത നേതൃത്വം ഏറ്റെടുക്കണം എന്ന് നിർദ്ദേശിക്കുന്ന അവലോകന റിപ്പോർട്ട് ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി. എ പദ്മകുമാറിനെതിരെ നടപടിയെടുക്കാനുള്ള സിസി നിർദ്ദേശം സംസ്ഥാന നേതൃത്വം അനുസരിച്ചില്ലെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു. 

ജില്ല കമ്മിറ്റികൾക്ക് പാളിച്ച പറ്റി എന്ന് ചൂണ്ടിക്കാട്ടി ഒഴിയാനാകില്ല എന്ന ശക്തമായ മുന്നറിയിപ്പാണ് സിസി റിപ്പോർട്ട് നൽകുന്നത്. തെരഞ്ഞെടുപ്പിലെ വീഴ്ചകൾ സമയത്ത് പരിഹരിക്കുന്നതിൽ ഉന്നത നേതൃത്വം പരാജയപ്പെട്ടു. സ്ഥാനാർത്ഥി നിർണ്ണയം അടക്കം വിഷയങ്ങളിലെ വീഴ്ചയുടെ ഉത്തരവാദിത്തം ഉന്നത നേതൃത്വം ഏറ്റെടുക്കണം എന്നും സിസി വ്യക്തമായി രേഖപ്പെടുത്തുന്നു. ശബരിമല കേസിൽ എ പത്മകുമാറിനെതിരെ നടപടിക്ക് കേന്ദ്ര നേതൃത്ത്വം നിർദ്ദേശിച്ചിരുന്നു. സംസ്ഥാന കമ്മിറ്റി ഇത് അനുസരിക്കാൻ തയ്യാറായില്ല. പത്മകുമാർ ജയിലിലാണെന്ന കാരണം പറഞ്ഞ് നടപടി നീട്ടി വെച്ചത് തിരിച്ചടിയായി.

യോഗി ആദിത്യനാഥിൻറെ പ്രസ്താവന അയ്യപ്പ സംഗമത്തിൽ വായിച്ചത് പാർട്ടി നയങ്ങൾക്ക് എതിരായ നടപടിയായി. കേരളത്തിൽ രാഷ്ട്രീയ പ്രചാരണം ഫലപ്രദമായി നടത്തുന്നതിൽ നേതൃത്വം പരാജയപ്പെട്ടു. സിപിഎം-ബിജെപി ഡീലെന്ന മുസ്ലിംലീഗിന്റെയും ജമാതെ ഇസ്ലാമിയുടെയും പ്രചാരണം ചെറുക്കാനായില്ല. തളിപറമ്പിലും പയ്യന്നൂരിലും സ്ഥാനാർത്ഥി നിർണ്ണയം പാളി. ബന്ധുക്കൾക്ക് സീറ്റു നല്കുന്നു എന്ന വാദം ഉയർന്നത് തിരിച്ചടിയായി. 

പിഎം ശ്രീ വിഷയത്തിൽ ഉണ്ടായത് ഒഴിവാക്കേണ്ട വിവാദമാണ് കൂട്ടായ ചർച്ചയുടെ അഭാവമാണ് ഇതിലേക്ക് നയിച്ചതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. എംവി ഗോവിന്ദൻ തിരുത്തിയില്ല എന്ന് എംഎ ബേബി നേരത്തെ സൂചിപ്പിച്ചത് സംസ്ഥാന നേതൃത്വം തള്ളിയിരുന്നു. കേന്ദ്ര കമ്മിറ്റി റിപ്പോർട്ടിൽ ഉന്നത നേതൃത്വം ഉത്തരവാദിത്തം ഏൽക്കണം. എന്ന് നിർദ്ദേശിച്ചത് അതിനാൽ സംസ്ഥാന സെക്രട്ടറിക്കും പിണറായി വിജയനും പിബിയിൽ സ്വാധീനം കുറയുന്നു എന്നതിന് തെളിവായി.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming