അർജുൻ ആയങ്കി കള്ളക്കടത്തിന് ഉപയോഗിച്ച കാറിന്റെ ഉടമ സജേഷിനെ ഡിവൈഎഫ്ഐ പുറത്താക്കി
അർജുൻ ആയങ്കി കള്ളക്കടത്തിന് ഉപയോഗിച്ച കാറിന്റെ ഉടമയാണ് സജേഷ്. സംഘടനയ്ക്ക് നിരക്കാത്ത നിലയിൽ പ്രവർത്തിച്ചതിനാണ് നടപടിയെന്ന് നേതൃത്വം വ്യക്തമാക്കുന്നത്.
കണ്ണൂർ: സ്വർണക്കടത്ത് ക്വട്ടേഷൻ സംഘാംഗമായ അർജുൻ ആയങ്കി സ്വർണ്ണക്കടത്തിന് ഉപയോഗിച്ച കാറിന്റെ ഉടമ ഡിവൈഎഫ്ഐ ചെമ്പിലോട് മേഖല സെക്രട്ടറി സി. സജേഷിനെതിരെ നടപടി. സജേഷിനെ പുറത്താക്കിയതായി ഡിവൈഎഫ്ഐ സെക്രട്ടറി എം ഷാജൻ അറിയിച്ചു. സംഘടനയ്ക്ക് യോജിക്കാത്ത തരത്തിൽ സാമൂഹ്യ വിരുദ്ധ സംഘങ്ങളുമായി ബന്ധം പുലർത്തിയതിന്റെ ഭാഗമായാണ് നടപടിയെന്നാണ് വിശദീകരണം.
അർജുൻ ആയങ്കി കള്ളക്കടത്തിന് ഉപയോഗിച്ച കാറിന്റെ ഉടമയാണ് സജേഷ്. സ്വർണ്ണക്കടത്ത് ക്വട്ടേഷൻ ബന്ധം വലിയ വാർത്തയായതോടെയാണ് ഡിവൈഎഫ്ഐ നടപടി സ്വീകരിച്ചത്. താന്റെ അനുവാദം ഇല്ലാതെയാണ് അർജുൻ സ്വർണ്ണക്കടത്ത് ക്വട്ടേഷന് കാറ് കൊണ്ടുപോയത് എന്ന് കാട്ടി സജേഷ് നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ ഇരുവരും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നാണ് പുറത്ത് വന്ന വിവരം.
സിപിഎമ്മിന്‍റേയും സർക്കാരിന്‍റേയും പരിപാടികൾ ദൈനംദിനെ എന്നോണം ഫേസ്ബുക്കടക്കം നവമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന ആകാശ് തില്ലങ്കേരിയും അർജ്ജുൻ ആയങ്കിയുടേയും അടക്കം പങ്ക് പുറത്ത് വന്നതോടെ ഇവരെ തള്ളി സിപിഎമ്മും ഡിവൈഎഫ്ഐയും രംഗത്തെത്തി.അപരമുഖം സ്വീകരിച്ച അജ്ഞാത സംഘങ്ങൾ ആണ് കള്ളക്കടത്തിന് പിന്നിലെന്നാണ് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം പ്രതികരിച്ചത്. ഇവരുടെ വേര് കണ്ടെത്താൻ ഡിവൈഎഫ്ക്ക് പോലും കഴിഞ്ഞിട്ടില്ലെന്നും ഇത്തരം ഫാൻസ് ക്ലബുകാർ പിരിഞ്ഞ് പോകണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona