ചെമ്പനോടയില്‍ പുലിയെ വീഴ്ത്താന്‍ കൂടൊരുങ്ങി; ഒറ്റക്ക് പുറത്തിറങ്ങരുതെന്ന് ജനങ്ങള്‍ക്ക് നിര്‍ദേശം
പുലിയെ പിടികൂടാനായി വനംവകുപ്പ് നിരീക്ഷണ ക്യാമറകളും കൂടും സ്ഥാപിച്ചു. ഒറ്റക്ക് പുറത്തിറങ്ങരുതെന്ന് നിര്‍ദേശം.
കോഴിക്കോട്: ചെമ്പനോടയില്‍ ജനവാസകേന്ദ്രങ്ങളിലിറങ്ങുന്ന പുലിയെ പിടികൂടാന്‍ വനംവകുപ്പ് കൂടും നിരീക്ഷണക്യാമറകളും സ്ഥാപിച്ചു. പിടികൂടുംവരെ നാട്ടുകാര്‍ ഒറ്റക്ക് പുറത്തിറങ്ങരുതെന്നാണ് വനപാലകര്‍ നല്‍കുന്ന നിര്‍ദേശം.
ചെമ്പനോടയില്‍ ഒരാഴ്ച്ചയായി പുലിയുടെ സാന്നിധ്യമുണ്ട്. രാത്രിയില്‍ വീടുകളിലെത്തി വളര്‍ത്തുമൃഗങ്ങളെ കൊല്ലുന്നു. ഒരാഴ്ച്ചക്കിടെ അഞ്ച് ആടുകളെയാണ് കൊന്നത്. ഇതോടെ വനംവകുപ്പെത്തി കാല്‍പാടുകള്‍ പരിശോധിച്ച് പുലിയെന്നുറപ്പിച്ചു. പിടികൂടാന്‍ കൂടും വിവിധയിടങ്ങളില്‍ നിരീക്ഷണക്യാമറകളും സ്ഥാപിച്ചു. ഇന്നലെ ആടിനെ കടിച്ചുകൊന്ന കൃഷിയിടത്തിലാണ് കൂടുവെച്ചിരിക്കുന്നത്.
Read more: പത്തനംതിട്ടയിൽ ഭീതി വിതച്ച കടുവ കാട്ടിലേക്ക് തിരികെ പോയെന്ന് വനംവകുപ്പ്
പുലിയെ രണ്ട് ദിവസത്തിനുള്ളില്‍ പിടികൂടാനാകുമെന്നാണ് വനപാലകരുടെ പ്രതീക്ഷ. പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ച പ്രദേശങ്ങളിലൂടെ ജനങ്ങള്‍ ഒറ്റക്ക് സഞ്ചരിക്കരുതെന്നാണ് വനംവകുപ്പ് നിര്‍ദ്ദേശം. വനാതിര്‍ത്തിയില്‍ മൃഗങ്ങളെ മേയാന്‍ വിടുന്നതും ഒഴിവാക്കണം. അതേസമയം മയക്കുവെടിവെച്ച് പിടികൂടണമെന്ന് നാട്ടുകാര്‍ ആവശ്യപെടുന്നുണ്ട്. കൂട്ടില്‍ കുടുങ്ങിയില്ലെങ്കില്‍ പരിഗണിക്കാമെന്നാണ് വനംവകുപ്പിന്‍റെ മറുപടി.