ആവശ്യത്തിന് ബാക്കപ്പ് സൗകര്യമില്ലെന്നും പൊലീസ് പരിശോധ സമിതി കണ്ടെത്തി
തിരുവനന്തപുരം: തലസ്ഥാനത്ത് സ്ഥാപിച്ച സ്മാർട്ട് സിറ്റി ക്യാമറകളിൽ ഭൂരിഭാഗവും പ്രവർത്തിക്കുന്നില്ലെന്ന കണ്ടെത്തലിന് പിന്നാലെ വിമർശനവുമായി പൊലീസ്. ക്യാമറകൾക്കൊപ്പം സ്ഥാപിക്കേണ്ടിയിരുന്ന അനുബന്ധ ഉപകരണങ്ങളും കാണാനില്ലെന്ന പരിശോധനാ റിപ്പോർട്ട് പുറത്ത് വന്നു. വയറിംഗ് ശരിയായ രീതിയിലല്ല നടത്തിയിരിക്കുന്നത്. ക്യാമറയിലെ ദൃശ്യങ്ങൾ വ്യക്തമല്ല. ആവശ്യത്തിന് ബാക്കപ്പ് സൗകര്യമില്ലെന്നും പൊലീസ് പരിശോധ സമിതി കണ്ടെത്തി. സ്മാർട് സിറ്റി സിഇഒക്ക് കമ്മീഷണർ നൽകിയ കത്തിലാണ് ഗുരുതര ആരോപണങ്ങൾ.
തലസ്ഥാനത്ത് സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച ക്യാമറകള്‍ക്ക് പ്രതീക്ഷിച്ച നിലവാരമില്ലെന്ന് പൊലീസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ക്യാമറകള്‍ക്ക് ടെണ്ടർ മാനദണ്ഡങ്ങള്‍ അനുസരിച്ച് ഗുണനിലവാരമില്ലെന്നാണ് കണ്ടെത്തൽ. നിലവിലുളള ക്യാമറകളിൽ 50 ശതമാനത്തിനും കൃത്യതയില്ലെന്നും റിപ്പോർട്ടിലുണ്ട്.
മോട്ടോർ വാഹനവകുപ്പ് സ്ഥാപിച്ചിരിക്കുന്ന എഐ ക്യാമറകള്‍ കൂടാതെ സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായും നിരവധി ക്യാമറകള്‍ തലസ്ഥാനത്ത് സ്ഥാപിച്ചിട്ടുണ്ട്. കുറ്റകൃത്യങ്ങള്‍ തടയാനുള്ള പദ്ധതിയുടെ ഭാഗമായി ക്യാമറകൾ വെച്ച് പൊലീസിന് കൈമാറുമെന്നായിരുന്നു വർഷങ്ങൾക്ക് മുമ്പ് നഗരസഭയുടെ വാഗ്ദാനം. ക്യാമറകള്‍ സ്ഥാപിക്കാൻ തുടങ്ങിയിട്ട് മൂന്നു വർഷമായി. സ്മാർട്ട് സിറ്റിക്ക് വേണ്ടി ചെന്നൈയിലുള്ള എംഎസ്പി എന്ന കമ്പനിയാണ് ക്യാമറകള്‍ വയ്ക്കുന്നത്.
പുതിയ ക്യാമറകളും കണ്‍ട്രോള്‍ റൂമും കിട്ടമെന്ന പ്രതീക്ഷയിൽ നിലവിലെ കണ്‍ട്രോള്‍ റൂമിൻെറ പ്രവർത്തനം പൊലീസ് ഘട്ടഘട്ടമായി നിർത്തിയിരുന്നു. കഴിഞ്ഞ ആറ്റുകാൽ പൊങ്കലക്ക് മുമ്പ് ഭാഗീകമായി ക്യാമറകള്‍ വച്ച് എആർ ക്യാമ്പിൽ കണ്‍ട്രോള്‍ തുറന്നു. പക്ഷെ കൺട്രോൾ റൂമിന്റെ പ്രവർത്തനം ഇതുവരെ സ്മാർട്ട് സിറ്റി പൊലീസിന് കൈമാറിയില്ല. സ്മാർട്ട് സിറ്റിക്ക് പൊലീസ് പല തവണ കത്തുകളെഴുതി. ക്യാമറകൾ മുഴുവൻ സ്ഥാപിച്ച് തീർന്നില്ലെന്നായിരുന്നു സ്മാർട്ട് സിറ്റിയുടെ നിലപാട്.
ഇതിനിടെ ഉള്ള ക്യാമറകള്‍ വച്ച് കണ്‍ട്രോള്‍ റൂം ഏറ്റെടുക്കാൻ നഗരസഭ പൊലീസിന് മേൽ സമ്മർദ്ദം ചെലുത്തി. കണ്‍ട്രോള്‍ റൂം ഏറ്റെടുക്കുന്നതിന് മുമ്പ് പൊലീസ് പരിശോധന നടത്തിയപ്പോഴാണ് ഞെട്ടിക്കുന്ന കണ്ടെത്തൽ. സീറ്റ് ബെൽറ്റും ഹെൽമെറ്റും ധരിക്കാതെയുളള യാത്ര, ഇരുചക്രവാഹനത്തിലെ മൂന്നു പേരുടെ യാത്ര എന്നിവ ക്യത്യമായി ക്യാമറകള്‍ പതിയുന്നുണ്ടോ എന്നായിരുന്നു പരിശോധന. പക്ഷെ നിരാശയായിരുന്നു ഫലം. കാര്യക്ഷമതയും കൃത്യതയും ക്യാമറകള്‍ക്കില്ലെന്നാണ് പരിശോധന റിപ്പോർട്ട്.

