പോരാട്ട ചൂടിലേക്ക് പാലാ; നാമനിര്‍ദ്ദേശ പത്രികകള്‍ ഇന്ന് മുതല്‍ സ്വീകരിക്കും
സെപ്റ്റംബര്‍ 23-ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന് ബുധനാഴ്ച മുതല്‍ നാമനിര്‍ദ്ദേശ പത്രികകള്‍ സ്വീകരിക്കുമെന്ന് കളക്ടര്‍ പി കെ സുധീര്‍ ബാബു അറിയിച്ചു.
കോട്ടയം: പാല നിയോജക മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഇന്ന് ഇറങ്ങും. സെപ്റ്റംബര്‍ 23-ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന് ബുധനാഴ്ച മുതല്‍ നാമനിര്‍ദ്ദേശ പത്രികകള്‍ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ പി കെ സുധീര്‍ ബാബു അറിയിച്ചു.
സെപ്തംബര്‍ നാല് വരെ സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാം. പത്രികയുടെ സൂഷ്മപരിശോധന സെപ്തംബര്‍ അഞ്ചിന് നടക്കും. സെപ്തംബര്‍ ഏഴ് വരെ നാമനിര്‍ദ്ദേശ പത്രികകള്‍ പിന്‍വലിക്കാം. ഉപതെരഞ്ഞെടുപ്പിനായി 176 പോളിംഗ് കേന്ദ്രങ്ങള്‍ സജ്ജീകരിച്ചു. വോട്ടിംഗ് യന്ത്രവും വിവിപാറ്റ് മെഷീനുകളും ഉപയോഗിച്ചാകും തെരഞ്ഞെടുപ്പ്. സെപ്തബര്‍ 27-ന് ഉപതെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും.
പാലായിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിക്കും. എൽഡിഎഫ് യോഗത്തിന് ശേഷമാകും സ്ഥാനാർത്ഥി പ്രഖ്യാപനം. സ്ഥാനാർത്ഥി നിർണയത്തിൽ അന്തി മതീരുമാനമെടുക്കാനായി എൻസിപിയും യോഗം ചേരും. മാണി സി കാപ്പന്‍ തന്നെ മത്സരിക്കാനാണ് സാധ്യത. അതേസമയം, ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി പ്രവര്‍ത്തക സമിതി ഇന്ന് ചേരും. ഉപതെരഞ്ഞെടുപ്പിനെ യുഡിഎഫ് ഒറ്റക്കെട്ടായി നിന്ന് നേരിടുമെന്നും കേരള കോണ്‍ഗ്രസിന്‍റെ സ്ഥാനാർത്ഥിയെ ഉടൻ പ്രഖ്യാപിക്കുമെന്നും രമേശ് ചെന്നിത്തല അറിയിച്ചിട്ടുണ്ട്.