ഇരട്ട സീറ്റാകുമ്പോൾ ഔദ്യോഗിക സീറ്റ് കയ്യടക്കുന്ന യാത്രക്കാരെ ഒഴിപ്പിക്കാനുള്ള ബുദ്ധിമുട്ടും സുരക്ഷാ പ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയായിരുന്നു വനിതാ കണ്ടക്ടര്‍മാര്‍ ഇത്തരമൊരു പരാതി നല്‍കിയത്.

തിരുവനന്തപുരം: കെഎസ്ആർടിസി ബസിലെ കണ്ടക്ടർമാർക്കുള്ള ഇരിപ്പിടം സിംഗിൾ സീറ്റാക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി മാനേജ്മെന്‍റ്. പൊന്നാനി യൂണിറ്റിലെ വനിതാ കണ്ടക്ടർമാർ നൽകിയ പരാതിയിലാണ് മാനേജ്മെന്‍റ് ഈ ആവശ്യം നടപ്പാക്കാനാവില്ലെന്ന് അറിയിച്ചത്. ഇക്കാര്യം പരാതിക്കാരടക്കമുള്ള ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുത്താന്‍ യൂണിറ്റ് ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്.

ഇരട്ട സീറ്റാകുമ്പോൾ ഔദ്യോഗിക സീറ്റ് കയ്യടക്കുന്ന യാത്രക്കാരെ ഒഴിപ്പിക്കാനുള്ള ബുദ്ധിമുട്ടും സുരക്ഷാ പ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയായിരുന്നു വനിതാ കണ്ടക്ടര്‍മാര്‍ ഇത്തരമൊരു പരാതി നല്‍കിയത്. അതേസമയം, കെഎസ്ആര്‍ടിസി പുതിയ ഇലക്ട്രിക് ബസുകള്‍ നിരത്തിലിറക്കുന്നത് കമ്മീഷനടിക്കാനാണെന്ന ആക്ഷേപങ്ങള്‍ക്ക് മറുപടിയുമായി എം ഡി ബിജു പ്രഭാകര്‍ ഇന്ന് രംഗത്ത് വന്നു. വണ്ടികള്‍ വാങ്ങി കമ്മീഷനടിക്കേണ്ട താത്പര്യം തനിക്കില്ല.

ഗവണ്‍മെന്‍റ് സെക്രട്ടറിയുടെ ചുമതല വഹിക്കുന്നയാളാണ്. ഒരു ഫയലില്‍ ഒപ്പിട്ടാല്‍ കോടികള്‍ അക്കൗണ്ടിലെത്തിക്കാന്‍ ശക്തിയുള്ള പദവിയാണത്. എന്നാല്‍ അതിനോട് താത്പര്യമില്ലെന്ന് ബിജു പ്രഭാകര്‍ തുറന്നടിച്ചു. കെഎസ്ആര്‍ടിസിയെ തിരിച്ചുപിടിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. വിട്ടുപോയ യാത്രക്കാരെ തിരികെ എത്തിക്കും. 700 ഇലക്ട്രിക് ബസുകള്‍ എത്തുന്നതോടെ വരുമാനത്തില്‍ ഗണ്യമായ വര്‍ധനയുണ്ടാകും.

'വണ്ടി വാങ്ങി കമ്മീഷൻ അടിക്കേണ്ട കാര്യമില്ല ,കെഎസ്ആര്‍ടിസിയെ ആറ് മാസത്തിനകം തിരിച്ച് പിടിക്കും' ബിജു പ്രഭാകർ

ഇന്ധനചെലവും ഗണ്യമായി കുറയും. ഇതിന്‍റെ ഗുണം ജീവനക്കാര്‍ക്ക് ലഭിക്കുമെന്നും ബിജു പ്രഭാകര്‍ പറഞ്ഞു. ഇതിനിടെ പ്രതിസന്ധി മറികടക്കാൻ കെഎസ്ആര്‍ടിസി സര്‍ക്കാരിനോട് കൂടുതല്‍ ധനസഹായം തേടിയിരുന്നു. 123 കോടി രൂപയാണ് കെഎസ്ആർടിസി ആവശ്യപ്പെട്ടിരിക്കുന്നത്. ജൂലൈ മാസത്തെ ശമ്പളത്തിനും ജീവനക്കാരുടെ മുടങ്ങിയ ആനുകൂല്യങ്ങളും നൽകാനാണ് കൂടുതൽ തുക ചോദിച്ചതെന്ന് കെഎസ്ആർടിസി അറിയിച്ചു.

ഇതിനിടെ പ്രതിമാസം കെഎസ്ആര്‍ടിസി വരുമാനം ഉണ്ടാക്കിയിട്ടും മാനേജ്‌മെന്റ് തലത്തിലെ കെടുകാര്യസ്ഥതയാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ വിമര്‍ശിച്ചിരുന്നു. കെഎസ്ആര്‍ടിസിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാരും മുഖ്യമന്ത്രിയും ഒരു ആത്മാര്‍ത്ഥയും കാട്ടുന്നില്ല. അധികാരത്തിലെത്തിയത് മുതല്‍ കെഎസ്ആര്‍ടിസിയെ വെറും കറവപ്പശുവിനെപ്പോലെ മാത്രമാണ് സര്‍ക്കാര്‍ കാണുന്നത്. തൊഴിലാളികളെ പ്രതിസ്ഥാനത്ത് നിര്‍ത്തി സര്‍ക്കാരിന്റെയും മാനേജ്‌മെന്റിന്റെയും കഴിവേട് മറയ്ക്കാന്‍ ശ്രമിക്കുന്നത് കടുത്ത തൊഴിലാളി വഞ്ചനയാണെന്നും സുധാകരന്‍ പറഞ്ഞു.

ഒടുവിൽ ഗവർണ്ണർക്ക് വഴങ്ങി സർക്കാർ, നിയമസഭാ സമ്മേളനം ഓഗസ്റ്റ് 22 മുതൽ

എക്‌സിമയുള്ള യുവതിയെ കുരങ്ങുപനിയെന്ന് പറഞ്ഞ് വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു