വിമാനത്താവളത്തിൽ 42 വര്‍ഷമായി പാട്ടത്തിന് കൈവശം വച്ചിരുന്ന കാര്‍ഗോ കോംപ്ലക്സ് അടിയന്തരമായി എടുത്ത് മാറ്റണമെന്ന് കെഎസ്ഐഇക്ക് അന്ത്യശാസനവും നൽകിയിട്ടുണ്ട്. ഇതോടെ വിമാനത്താവളം വഴി തിരുവനന്തപുരത്ത് നിന്നുള്ള ചരക്ക് നീക്കം നിലയ്ക്കുന്ന അവസ്ഥയാണെന്ന് കെഎസ്ഐഇ കയറ്റുമതിക്കാരെ അറിയിച്ചു.
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം (Trivandrum Airport) വഴിയുള്ള ചരക്ക് നീക്കം പ്രതിസന്ധിയിലേക്ക്. എയര്‍ കാര്‍ഗോ കോംപ്ലക്സിന്റെ നടത്തിപ്പ് ചുമതലയുള്ള സര്‍ക്കാര്‍ ഏജൻസിയായ കെഎസ്ഐഇക്ക് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി വിഭാഗം ലൈസൻസ് പുതുക്കി നൽകാത്തതാണ് പ്രതിസന്ധിക്ക് ഇടയാക്കുന്നത്. കാര്‍ഗോ നീക്കം പ്രതിസന്ധിയിലാണെന്ന് കാണിച്ച് കെഎസ്ഐഇ കയറ്റുമതിക്കാര്‍ക്കും കത്ത് നൽകിയിട്ടുണ്ട്.
വിമാനത്താവളത്തിലെ കാര്‍ഗോ കോംപ്ലക്സുകളുടെ നടത്തിപ്പും സുരക്ഷാ സംവിധാനങ്ങളും ഉറപ്പാക്കേണ്ട ചുമതല സര്‍ക്കാര്‍ ഏജൻസിയായ കേരളാ സ്റ്റേറ്റ് ഇന്റസ്ട്രിയൽ എന്റര്‍ പ്രൈസസ് അഥവ കെഎസ്ഐഇ ആണ്. മാനദണ്ഡപ്രകാരമുള്ള സൗകര്യങ്ങളില്ലെന്ന് കാണിച്ചാണ് വ്യവസായ വകുപ്പിന് കീഴിൽ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തിന് ഇനി ലൈസൻസ് പുതുക്കി നൽകേണ്ടതില്ലെന്ന് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി വിഭാഗം തീരുമാനമെടുത്തത്. തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഏറ്റെടുത്തതോടെയാണ് പ്രതിസന്ധികളുടെ തുടക്കം.
വിമാനത്താവളത്തിൽ 42 വര്‍ഷമായി പാട്ടത്തിന് കൈവശം വച്ചിരുന്ന കാര്‍ഗോ കോംപ്ലക്സ് അടിയന്തരമായി എടുത്ത് മാറ്റണമെന്ന് കെഎസ്ഐഇക്ക് അന്ത്യശാസനവും നൽകിയിട്ടുണ്ട്. ഇതോടെ വിമാനത്താവളം വഴി തിരുവനന്തപുരത്ത് നിന്നുള്ള ചരക്ക് നീക്കം നിലയ്ക്കുന്ന അവസ്ഥയാണെന്ന് കെഎസ്ഐഇ കയറ്റുമതിക്കാരെ അറിയിച്ചു. പ്രതിദിനം 75 മെട്രിക് ടൺ ഉത്പന്നങ്ങൾ വരെ കാര്‍ഗോ കോംപ്ലക്സ് വഴി കൈകാര്യം ചെയ്യുന്നുണ്ട്. പൊതുമേഖലാ സ്ഥാപനത്തെ പൂര്‍ണ്ണമായും മാറ്റി നിര്‍ത്തി ചരക്ക് നീക്കം നിയന്ത്രിക്കാനുള്ള വാമനത്താവള നടത്തിപ്പ് കമ്പനിയുടെ നീക്കമാണിതെന്ന ആക്ഷേപവും ഇതിനകം ശക്തമായിട്ടുണ്ട്. കാര്‍ഗോ നീക്കത്തിൽ നിന്ന് കെഎസ്ഐഇയെ ഒഴിവാക്കുന്നത് അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് വ്യവസായ വകുപ്പ്. ടിയാൽ അധികൃതരും ചേംബര്‍ ഓഫ് കോമേഴ്സിന്റേയും എക്സ്പോര്‍ടേഴ്സ് അസോസിയേഷന്റേയും പ്രതിനിധികളെയും ഉൾപ്പെടുത്തി ചര്‍ച്ച നടത്തി പ്രശ്ന പരിഹാരത്തിനാണ് വ്യവസായ വകുപ്പിന്റെ നീക്കം.
