ചെറുപുഴയിലെ കരാറുകാരന്‍റെ മരണം, കോൺഗ്രസ് നേതാക്കൾക്കെതിരെ ആത്മഹത്യ പ്രേരണാക്കുറ്റം
ചെറുപുഴയിലെ കരാറുകാരന്റെ മരണത്തിൽ കോൺഗ്രസ് നേതാക്കൾക്ക് കുരുക്ക് മുറുകുന്നു. കെപിസിസി നിർവഹാക സമിതിയംഗം ഉൾപ്പെടെ മൂന്ന് പേർക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി.
കണ്ണൂർ: ചെറുപുഴയിൽ കരാറുകാരൻ ജോയിയുടെ മരണത്തിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി. മുൻ കെപിസിസി നിർവാഹക സമിതി അംഗം കെ കുഞ്ഞിക്കൃഷ്ണൻ നായർ, മുൻ പഞ്ചായത്ത് പ്രസിഡന്റ് റോഷി ജോസ്, ടി വി അബ്ദുൽസലീം എന്നിവർക്കെതിരെയാണ് കേസ്. ഇവർ ഇപ്പോൾ വഞ്ചനാക്കുറ്റക്കേസിൽ റിമാന്റിലാണ്.
കെ കരുണാകരന്‍റെ പേരില്‍ ട്രസ്റ്റുണ്ടാക്കി 30 ലക്ഷം രൂപയുടെ തിരിമറി നടത്തിയെന്നായിരുന്നു ഇവർക്കെതിരെയുള്ള കേസ്. എട്ട് ഡയറക്ടര്‍മാരാണ് ട്രസ്റ്റിലുണ്ടായിരുന്നത്. ഇവരുമായി പിണങ്ങിയ രണ്ട് ഡയറക്ടര്‍മാരാണ് നേതാക്കൾക്കെതിരെ കേസുകൊടുത്തത്. തിരിമറിയുമായി ബന്ധപ്പെട്ട് തെളിവുകള്‍ ലഭിച്ച സാഹചര്യത്തിലാണ് നേതാക്കളൾക്കെതിരെ വഞ്ചനാക്കുറ്റം ചുമത്തി കേസെടുത്തത്.
Read More: കെ കരുണാകരൻ ട്രസ്റ്റിന്‍റെ പേരില്‍ 30 ലക്ഷത്തിന്‍റെ തിരിമറി; അഞ്ച് കോണ്‍ഗ്രസ് നേതാക്കള്‍ അറസ്റ്റില്‍
അതേസമയം, കോൺഗ്രസ് നേതാക്കൾക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയത് സ്വാഗതാർഹമാണെന്ന് എം വി ജയരാജൻ പറഞ്ഞു. ഈ നേതാക്കളുടെ പേരിൽ കോൺഗ്രസ് നടപടി സ്വീകരിക്കുമോ എന്നും വഞ്ചനക്കാരെയും ആളുകളെ കൊലക്ക് കൊടുക്കന്നവരെയും നയിക്കുന്ന പാർട്ടിയാണ് കോൺഗ്രസ് എന്നും എംവി ജയരാജൻ കുറ്റപ്പെടുത്തി.
ചെറുപുഴ സ്വദേശി ജോയിയെ ഈ മാസം ആദ്യമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജോയിയെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയിന്മേല്‍ അന്വേഷണം നടത്തവേയാണ് കെട്ടിടത്തിനു മുകളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. കൈഞരമ്പ് മുറിച്ച നിലയിലായിരുന്നു മൃതദേഹം. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചിരുന്നു.