കോപ്പി അടിച്ചെന്ന പേരിൽ ക്രൂരമർദ്ദനം; അധ്യാപകനെതിരെ കേസെടുത്തു
തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30ന് ക്ലാസ് ടെസ്റ്റ് നടക്കുന്നതിനിടെ കോപ്പി അടിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് അധ്യാപകൻ കുട്ടിയെ മര്‍ദ്ദിക്കുകയായിരുന്നു.
കോഴിക്കോട്: കോപ്പി അടിച്ചെന്ന പേരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച അധ്യാപകനെതിരെ പൊലീസ് കേസെടുത്തു. താമരശേരി പൂനൂരിലെ സ്വകാര്യ റസിഡന്‍ഷ്യല്‍ സ്കൂളിലെ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച ഷാദില്‍ നൂറാനി എന്ന അധ്യാപകനെതിരെയാണ് താമരശേരി പൊലീസ് ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്തത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30ന് ക്ലാസ് ടെസ്റ്റ് നടക്കുന്നതിനിടെ കോപ്പി അടിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് അധ്യാപകൻ കുട്ടിയെ മര്‍ദ്ദിക്കുകയായിരുന്നു. മറ്റു കുട്ടികളുടെ മുന്നില്‍ വച്ച് വലിയ ചൂരല്‍ ഉപയോഗിച്ചും പന്നീട് കൈകള്‍ക്കൊണ്ടും ശരീരമാകെ മര്‍ദ്ദിച്ചതായി കുട്ടി പറഞ്ഞു.
സംഭവമറിഞ്ഞ് രക്ഷിതാക്കളെത്തി കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്ഷിതാക്കളുടെ പരാതിയെത്തുടര്‍ന്നാണ് പൊലീസ് മര്‍ദ്ദനം നടത്തിയതിനും ബാല നീതി നിയമം സെക്ഷന്‍ 75 അനുസരിച്ചും കേസെടുത്തത്. അതേസമയം, ഷാദില്‍ നൂറാനി നിലവില്‍ ഒളിവിലാണ്.