കോളേജിൽ നിന്ന് പുറത്താക്കാതിരിക്കാന്‍ കാസര്‍കോട് ഗവണ്‍മെന്‍റ് കോളേജ് പ്രിന്‍സിപ്പാൾ ‍വിദ്യാര്‍ത്ഥിയെക്കൊണ്ട് കാല് പിടിപ്പിച്ചുവെന്നാണ് പരാതി ഉയർന്നത്. 

കാസർകോട്: കാസർകോട് ഗവൺമെന്റ് കോളജിൽ (Kasargod Government College) പ്രിൻസിപ്പാൾ (Principal) വിദ്യാർഥിയെ കൊണ്ട് കാലുപിടിപ്പിച്ചെന്ന ആരോപണം ഉന്നയിച്ച വിദ്യാർത്ഥിക്കെതിരെ കോളജ് അധികൃതരുടെ പരാതിയിൽ ജാമ്യമില്ലാ വകുപ്പുകൾ (Non Bailable) പ്രകാരം കേസെടുത്തു. രണ്ടാം വർഷ ബിരുദ വിദ്യാർഥി മുഹമ്മദ്‌ സാബിർ സനദിനെതിരെയാണ് കാസർകോട് വനിതാ പൊലീസ് കേസെടുത്തത്.

Add Asianetnews as a Preferred SourcegooglePreferred

കോളേജിൽ നിന്ന് പുറത്താക്കാതിരിക്കാന്‍ കാസര്‍കോട് ഗവണ്‍മെന്‍റ് കോളേജ് പ്രിന്‍സിപ്പാൾ ‍വിദ്യാര്‍ത്ഥിയെക്കൊണ്ട് കാല് പിടിപ്പിച്ചുവെന്നാണ് പരാതി ഉയർന്നത്. എംഎസ്എഫ് സംസ്ഥാന പ്രസിഡ‍ന്‍റ് പി കെ നവാസും പ്രിന്‍സിപ്പാളിനെതിരെ രംഗത്തെത്തിയിരുന്നു. എന്നാല്‍ വിദ്യാർത്ഥി സ്വമേധയാ കാലില്‍ വീഴുകയായിരുന്നുവെന്നാണ് പ്രിന്‍സിപ്പാളിന്‍റെ വിശദീകരണം.

കാസര്‍കോട് ഗവണ്‍മെന്‍റ് കോളേജ് പ്രിന്‍സിപ്പാൾ ഇൻചാര്‍ജ് ഡോ കെ രമയ്ക്കെതിരെയാണ് എംഎസ്എഫിന്‍റെ പരാതി. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയെക്കൊണ്ട് കാല് പിടിപ്പിച്ചുവെന്നാണ് ആക്ഷേപം. കഴിഞ്ഞ മാസം 18 നാണ് സംഭവം. മുഖ്യമന്ത്രിക്കും ഡിജിപിക്കും വിദ്യാര്‍ത്ഥി പരാതി നല്‍കി.

എന്നാല്‍ ആരോപണം തെറ്റാണെന്ന് രമ വ്യക്തമാക്കി. മാസ്ക്ക് ഇടാതെ വന്നത് ചോദ്യം ചെയ്തപ്പോള്‍ വിദ്യാര്‍ത്ഥി തന്നെ അടിക്കാന്‍ ശ്രമിച്ചെന്നും ഇത് സംബന്ധിച്ച് കേസ് നല്‍കരുതെന്ന് പറഞ്ഞ് സ്വമേധയാ കാലില് വീഴുകയായിരുന്നുവെന്നും ഇവര്‍ വ്യക്തമാക്കി. എംഎസ്എഫ് പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് നിരന്തരം ഭീഷണിയുണ്ടെന്നും ഡോ. രമ പരാതിപ്പെട്ടു. പ്രിന്‍സിപ്പലിനെതിരെ നടപടി ആവശ്യപ്പെട്ട് എംഎസ്എഫ് കാമ്പസിനുള്ളില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.