പരമ്പരാഗത വോട്ട് ബാങ്കായി ക്രൈസ്തവ സമൂഹത്തെ ഇനി കാണേണ്ടതില്ല; മുന്നണികൾക്ക് മുന്നറിയിപ്പുമായി തൃശ്ശൂർ അതിരൂപത
അധികാരം പിടിച്ചെടുക്കാൻ ഏത് തീവ്രവാദ പ്രസ്ഥാനങ്ങളുമായും കൂട്ടുകൂടാനുള്ള മുന്നണി നീക്കം അംഗീകരിക്കാനാകില്ലെന്ന് വെൽഫെയർ പാർട്ടി- കോൺഗ്രസ് ബന്ധം പരോക്ഷമായി സൂചിപ്പിച്ച് അതിരൂപത വിമർശിച്ചു.
തൃശ്ശൂർ: പരമ്പരാഗത വോട്ട് ബാങ്കായി ഇനി ക്രൈസ്തവരെ കാണേണ്ടതില്ലെന്ന് ഇരുമുന്നണികൾക്കും തൃശ്ശൂർ അതിരൂപതയുടെ മുന്നറിയിപ്പ്. അധികാരം പിടിച്ചെടുക്കാൻ ഏത് തീവ്രവാദ പ്രസ്ഥാനങ്ങളുമായും കൂട്ടുകൂടാനുള്ള നീക്കം അംഗീകരിക്കാനാകില്ലെന്നും മുഖപത്രം വിമർശിക്കുന്നു. പ്രധാനമന്ത്രിയുമായി സഭ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് പറയുന്ന ലേഖനം ബിജെപിക്ക് പ്രതീക്ഷ നൽകുന്നു.
ക്രിസ്ത്യൻവോട്ടുകൾക്കായി യുഡിഎഫും എൽഡിഎഫും കിണഞ്ഞുപരിശ്രമിക്കുമ്പോഴാണ് തൃശൂർ അതിരൂപതയുടെ നിലപാട് വ്യക്തമാക്കൽ. അധികാരം പിടിച്ചെടുക്കാൻ ഏത് തീവ്രവാദപ്രസ്ഥാനങ്ങളുമായും നീക്കുപോക്കുണ്ടാക്കുന്ന സമീപനമാണ് ഇരുമുന്നണികളും സ്വീകരിക്കുന്നതെന്നാണ് രൂപതയുടെ മുഖപത്രം കത്തോലിക്കസഭയുടെ വിമർശനം. സംസ്ഥാനത്ത് വർഗീയധ്രൂവീകരണം പ്രോത്സാഹിപ്പിക്കാതെ എല്ലാ വിഭാഗം ആളുകളെയും തുല്യമായി പരിഗണിക്കണം. ഇക്കാര്യം തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തണം. ക്രൈസ്തവ സമൂഹത്തെ ഇരുമുന്നണികഴളും അവഗണിക്കുന്നു. രാഷ്ട്രീയ-ഭരണനേതൃത്വത്തിലും സര്‍ക്കാര്‍ സംരംഭങ്ങളിലും നാമമാത്രമായ പ്രാതിനിധ്യം മാത്രമാണ് ഇതുവരെ ക്രൈസ്തവസഭയ്ക്ക് ലഭിച്ചിട്ടുളളത്. ഇതുവരെ ഈ വിവേചനത്തിനെതിരെ ക്രൈസ്തവസഭയും വിശ്വാസികളും പ്രതികരിച്ചിട്ടില്ല. ഇനി അങ്ങനെയാകില്ലെന്നും സഭ മുന്നറിയിപ്പ് നല്‍കുന്നു. ആരാണോ പരിഗണിക്കുന്നത് അവർക്ക് അനുകൂലമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കുെമെന്നാണ് പ്രഖ്യാപനം.
ഒരു മുന്നണിയെയും തള്ളികളയാൻ ഉദ്ദേശിക്കുന്നില്ലെന്ന് പറയുമ്പോൾ തന്നെ പ്രധാനമന്ത്രി സഭാ നേതൃത്വവുമായി നടത്തിയ കൂടിക്കാഴ്ചക്ക് വലിയ പ്രാധാന്യമുണ്ടെന്നും ലേഖനം പറഞ്ഞുവെക്കുന്നു. കഴിഞ്ഞ ദിവസം അതിരൂപതാ ആസ്ഥാനത്ത് എത്തിയ മിസോറാം ഗവര്‍ണര്‍ പി എസ് ശ്രീധരൻപിള്ളയ്ക്ക് അത്താഴവിരുന്ന് സഭാ നേതൃത്വം ഒരുക്കിയിരുന്നു. ക്രിസ്ത്യൻ വിഭാഗങ്ങളെ പാർട്ടിയോട് അടുപ്പിക്കാൻ കർമ്മപദ്ധതി തയ്യാറാക്കുന്ന ബിജെപിക്ക് ആഹ്ലാദം പകരുന്നതാണ് അതിരൂപതയുടെ നിലപാട്.