'കത്തിലുള്ളത് പിണറായിയെയും അറിയിച്ചിരുന്നു'; സോളാര്‍ കേസില്‍ സിബിഐ ദല്ലാള്‍ നന്ദകുമാറിന്‍റെ മൊഴിയെടുത്തു
കേസിലെ പരാതിക്കാരി എഴുതിയ കത്ത് പുറത്ത് വന്നതുമായി ബന്ധപ്പെട്ടാണ് മൊഴി രേഖപ്പെടുത്തിയത്. കത്ത് പുറത്ത് വരുന്ന വിവരം അന്നത്തെ പ്രതിപക്ഷ നേതാവിനെയും, സിപിഎം സംസ്ഥാന സെക്രട്ടറിയേയും അറിയിച്ചതായി നന്ദകുമാര്‍ മൊഴി നൽകിയെന്നാണ് വിവരം.
ദില്ലി: സോളാർ കേസിൽ സിബിഐ, ദല്ലാൾ നന്ദകുമാറിന്‍റെ മൊഴിയെടുത്തു. ദില്ലിയിൽ വച്ചാണ് മൊഴിയെടുത്തത്. കേസിലെ പരാതിക്കാരി എഴുതിയ കത്ത് പുറത്ത് വന്നതുമായി ബന്ധപ്പെട്ടാണ് മൊഴി രേഖപ്പെടുത്തിയത്. കത്ത് പുറത്ത് വരുന്ന വിവരം അന്നത്തെ പ്രതിപക്ഷ നേതാവിനെയും, സിപിഎം സംസ്ഥാന സെക്രട്ടറിയേയും അറിയിച്ചതായി
നന്ദകുമാര്‍ മൊഴി നൽകിയെന്നാണ് വിവരം.
ഇന്നലെ ദില്ലിയിലെ അശോകാ ഹോട്ടലില്‍ വച്ചാണ് ദല്ലാള്‍ നന്ദകുമാറിന്‍റെ മൊഴിയെടുത്തത് എന്നാണ് അറിയാന്‍ കഴിയുന്നത്. മൊഴിയെടുക്കല്‍ രണ്ട് മണിക്കൂറോളം നേരം നീണ്ടുനിന്നു. ആറ് എഫ്ഐആറുകളിന്മേലാണ് കേസിന്‍റെ തുടര്‍നടപടികള്‍ മുന്നോട്ട് പോകുന്നത്. അതില്‍ ഒരു എഫ്ഐആറിന്മേലുള്ള കേസ് അന്വേഷിക്കുന്ന സംഘമാണ് ഇപ്പോള്‍ നന്ദകുമാറിന്‍റെ മൊഴിയെടുത്തിരിക്കുന്നത്.
Read Also: KSRTC: 'ഒരു മാസം കൂടി സാവകാശം വേണം'; ശമ്പളം ഉറപ്പാക്കലില്‍ സര്‍ക്കാര്‍
പരാതിക്കാരിയുടെ കത്ത് പുറത്തുവിടുന്നതുമായി ബന്ധപ്പെട്ട് ദല്ലാള്‍ നന്ദകുമാര്‍ പണം കൈപ്പറ്റി എന്ന നിലയിലുള്ള മൊഴി നിലവില്‍ സിബിഐയുടെ മുന്നിലുണ്ട്. അതേക്കുറിച്ചാണ് മൊഴിയെടുത്തതെന്നാണ് സൂചന. ഈ കത്തിന്‍റെ ഒറിജിനല്‍ ബാലകൃഷ്ണപിള്ളയുടെ കൈവശമായിരുന്നു. ഇത് എങ്ങനെ പുറത്തായി എന്നത് സംബന്ധിച്ചും വിവരങ്ങള്‍ സിബിഐ ചോദിച്ചറിഞ്ഞു. കത്ത് പുറത്തുവിടുന്നതിന് മുമ്പ്, അന്നത്തെ പ്രതിപക്ഷനേതാവായിരുന്ന വി എസ് അച്യുതാനന്ദനെയും സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനെയും കണ്ട് കത്തിലെ ഉള്ളടക്കങ്ങള്‍ അറിയിച്ചിരുന്നു എന്നാണ് ദല്ലാള്‍ നന്ദകുമാര്‍ പറയുന്നത്. ഇക്കാര്യം മൊഴിയായി രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. ഇനിയും സിബിഐ വിവരങ്ങള്‍ ചോദിച്ചറിയാന്‍ നന്ദകുമാറിനെ വിളിച്ചുവരുത്തുമെന്നാണ് സൂചന.
Read Also: കേസുമായി ബന്ധമില്ലാത്ത ആൾക്കെങ്ങനെ രഹസ്യമൊഴിപ്പകർപ്പ് നൽകും? ആവശ്യപ്പെടാൻ എന്തവകാശം - സരിതയോട് ഹൈക്കോടതി
നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്‍റെ രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെടാൻ എന്തവകാശമെന്ന് സരിത എസ് നായരോട് ഹൈക്കോടതി . കേസുമായി ബന്ധമില്ലാത്ത ആൾക്കെങ്ങനെ രഹസ്യമൊഴിപ്പകർപ്പ് ആവശ്യപ്പെടാനാകുമെന്ന് ഹൈക്കോടതി ചോദിച്ചു.സ്വപ്നയുടെ രഹസ്യമൊഴിപ്പകർപ്പ് ആവശ്യപ്പെട്ടുള്ള സ്വപ്നയുടെ ഹർജി ഹൈക്കോടതി വിധി പറയാനായി മാറ്റിയിട്ടുണ്ട്. നിലവിലെ അന്വേഷണ പുരോഗതി സംബന്ധിച്ച വിശദാംശങ്ങൾ ഇഡിയോട് കോടതി ആവശ്യപ്പെട്ടു. (കൂടുതല്‍ വായിക്കാം....)