എകെജി സെന്റർ ആക്രമണം : സിസിടിവി ദ്യശ്യങ്ങൾ സിഡാക്കിന് കൈമാറി, ശാസ്ത്രീയ പരിശോധന
ആക്രമണം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും പ്രതിയെ കുറിച്ച് ഒരു സൂചനയും പൊലീസിന് ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ വലിയ വിമർശനമാണ് ഉയരുന്നത്.
തിരുവനന്തപുരം : എകെജി സെന്റർ ആക്രമണത്തിന്റെ സിസിടിവി ദ്യശ്യങ്ങൾ അന്വേഷണ സംഘം സിഡാക്കിന് കൈമാറി. പ്രതി വാഹനത്തിലെത്തുന്നതിന്റെയും ആക്രമണത്തിന്റയും ദൃശ്യങ്ങളാണ് സിഡാക്കിന് കൈമാറിയത്. ശാസ്ത്രീയ പരിശോധനയിലൂടെ വാഹന നമ്പർ ഉൾപ്പെടെ കണ്ടെത്താനാണ് ശ്രമം. ആക്രമണം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും പ്രതിയെ കുറിച്ച് ഒരു സൂചനയും പൊലീസിന് ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ വലിയ വിമർശനമാണ് ഉയരുന്നത്.
സിസിടിവിയും മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പൊലീസ് നടത്തുന്നത്. ഇതിനോടകം പ്രദേശത്തെ അമ്പതിലേറെ സിസിടിവികൾ പരിശോധിച്ചു. മൂന്നു ടവറുകളിലായി ആയിത്തിലേറേ ഫോണ്‍ കോളുകളും പരിശോധിച്ചു. സംശയിക്കുന്ന നിരവധിപ്പേരെ ചോദ്യം ചെയ്തു. അക്രമിയെത്തിയ ഡീഗോ സ്കൂട്ടിറിലായതിനാൽ ഈ വാഹനം കേന്ദ്രീകരിച്ചുള്ള പരിശോധനകള്‍ നടന്നു. എന്നാൽ അക്രമിയെ പ്രത്യേക സംഘത്തിന് കണ്ടെത്താനായില്ല. എകെജി സെൻററിൽ നിന്നുള്ള ദൃശ്യങ്ങളിൽ പോലും വാഹന നമ്പർ വ്യക്തമല്ലെന്നതാണ് തിരിച്ചടിയാകുന്നത്.
ബോംബ്, സ്റ്റീൽബോംബ് ഒടുവിൽ നാടൻ പടക്കം...
എ.കെ.ജി സെൻെററിലേക്ക് സ്ഫോടക വസ്തുവെറിഞ്ഞതിന് പിന്നാലെ ഉയർന്നത് വൻ വിവാദങ്ങളാണ്. വിവാദങ്ങളിൽ എരിയുന്നതിനിടെ പ്രതിപക്ഷത്തിന് നേരെ വീശാൻ പറ്റുന്ന വാളായിരുന്നു എകെജി സെൻറർ ആക്രണം. സ്ഫോടനത്തിന് പിന്നിൽ കാരണക്കാർ കോണ്‍ഗ്രാസാണെന്ന് സംഭവത്തിന് തൊട്ടുപിന്നാലെ സിപിഎം ആരോപിച്ചു. സ്ഫോടനം ആസൂത്രിതവും ഉഗ്രശേഷിയുള്ളതുമാണെന്ന് വരുത്താൻ തുടക്കം മുതൽ സിപിഎം നേതാക്കള്‍ പ്രസ്താവനയിലൂടെ ശ്രദ്ധിക്കുകയും ചെയ്തു. എകെജി സെൻററിൻെറ മൂന്നാം നിലയിൽ വരെ സ്ഫോടനം പ്രകമ്പനം കൊള്ളിച്ചുവെന്നായിരുന്നു പി കെ ശ്രീമതിയുടെ പ്രതികരണം. സംഭവ സ്ഥലം സന്ദർശിച്ച എൽഡിഎഫ് കണ്‍വീനർ ഇ.പി.ജയരാജനും ഒട്ടും വിട്ടില്ല. സ്റ്റീൽബോംബക്രമണമെന്നായിരുന്നു അദ്ദേഹത്തിൻെറ വിലയിരുത്തൽ. പക്ഷെ സംഭവ സ്ഥലം സന്ദർശിച്ച പൊലീസുകാർ അന്നേ അനുമാനിച്ചിരുന്നു ഇതൊരു നാടൻ പടക്കമേറാണെന്ന്.
അന്വേഷണ സംഘത്തിന് കിട്ടിയ വിവരം ഇങ്ങനെ
അന്വേഷണ സംഘത്തിന് കൈമാറിയ ഫോറൻസിക് റിപ്പോർട്ടിൽ പറയുന്നത് ഇതാണ്. അതായത്,
ഫൊറൻസിക് വിദഗ്ദർ കണ്‍ട്രി ബോംബെന്ന ഗണത്തിൽപ്പെടുത്തുന്ന അത്ര ഉഗ്ര ശക്തിയില്ലാത്ത സ്ഫോടക വസ്തു,ഗണ്‍ പൗഡറും കല്ലും കടലാസിൽ പൊതിഞ്ഞ് കെട്ടിയുണ്ടാക്കിയ നാടൻ ബോംബ്. ഗണ്‍ പൗഡറും, സ്ഫോടക വസ്തുകെട്ടാൻ ഉപയോഗിച്ച ചരടും മാത്രമാണ് സംഭവ സ്ഥലത്തുനിന്നും ഫൊറൻസിക് ശേഖരിച്ചതും റോഡിൽ വന്നുനിന്ന് എകെജി സെന്ററിന്റെ മതിലിലേക്കാണ് അക്രമി എറിഞ്ഞിരിക്കുന്നത്. വസ്തുക്കള്‍ക്കോ ജീവനോ ഭീഷണിയുണ്ടാക്കുന്ന വിധമുള്ള ബോംബുകള്‍ നിർമ്മിക്കുന്ന ക്രിമിനലുകള്‍ ഗണ്‍പൗഡറിനൊപ്പം കുപ്പിചില്ലുകളും, ലോഹ കഷണങ്ങളുമൊക്കി വയ്ക്കാറുണ്ട്. ഇവിടെ അതൊരത്തിലൊരു ഉഗ്രശേഷിയുള്ള ബോംബല്ല അക്രമി ഉപയോഗിച്ചിരിക്കുന്നത്. അതിനാൽ ഉഗ്രസ്ഫോടനമോ, ശബ്ദമോ അത്ര കണ്ട് ഉണ്ടാവില്ലെന്നാണ് ഫൊറൻസിക് വിദദ്ഗർ പറയുന്നത്. സ്ഫോടകവസ്തു ചെറുതാലും വലുതായാലും എക്സ്പ്ലോസിവ് ആക്ട് അനുസരിച്ച് കേസെടുക്കാം. പ്രത്യേക സംഘം കേസെടുത്തു. നാടൻ പടക്കത്തിന് സമാനമായ സ്ഫോടക വസ്തുവാണെന്ന് തിരിച്ചറിഞ്ഞു.