Asianet News MalayalamAsianet News Malayalam

കൊവിഡ് വ്യാപനം: കേന്ദ്രസംഘം ഇന്ന് കോട്ടയത്ത്, പക്ഷിപ്പനിയെക്കുറിച്ചും പഠിക്കും

ഞായറാഴ്ച തിരുവനന്തപുരത്തെത്തുന്ന സംഘം തിങ്കളാഴ്ച രാവിലെ ആരോഗ്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. അതിനുശേഷം കൊവിഡ് സംസ്ഥാനതല പ്രവര്‍ത്തനങ്ങൾ വിലയിരുത്തും. 

Center team to visit kottayam today to inspect bird flu and covid situation
Author
Kottayam, First Published Jan 8, 2021, 7:39 AM IST

കോട്ടയം: സംസ്ഥാനത്തെ കൊവിഡ് വ്യാപനം വിലയിരുത്താനെത്തിയ കേന്ദ്രസംഘം ഇന്ന് കോട്ടയം ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തും. നാളെ സംഘം ആലപ്പുഴയിലുമെത്തും. ഇവിടങ്ങളിലെ പക്ഷിപ്പനിയെക്കുറിച്ചും സംഘം ചര്‍ച്ച നടത്തും. ഇതിനിടെ കൊവിഡ് വാക്സിൻ വിതരണ സംവിധാനങ്ങൾ വിലയിരുത്താൻ സംസ്ഥാത്തെ എല്ലാ ജില്ലകളിലും ഇന്ന് ഡ്രൈറണ്‍ നടക്കുകയാണ്.

കേരളത്തിന്‍റെ ചുമതലയുള്ള കേന്ദ്ര കൊവിഡ് നോഡല്‍ ഓഫിസറും ജോയിന്‍റ് സെക്രട്ടറിയുമായ മിനാജ് ആലം , സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോൾ ഡയറക്ടര്‍ ഡോ.എസ്.കെ.സിങ് എന്നിവരാണ് സംസ്ഥാനത്തെ കൊവിഡ് വ്യാപനം പഠിക്കാനെത്തിയത്. രോഗ ബാധിതരുടെ എണ്ണം കൂടിയ കോട്ടയം,ആലപ്പുഴ ജില്ലകളിലാണ് സംഘം എത്തുന്നത്. 

ഞായറാഴ്ച തിരുവനന്തപുരത്തെത്തുന്ന സംഘം തിങ്കളാഴ്ച രാവിലെ ആരോഗ്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. അതിനുശേഷം കൊവിഡ് സംസ്ഥാനതല പ്രവര്‍ത്തനങ്ങൾ വിലയിരുത്തും. കൊവിഡ് മാനേജ്മെന്‍റില്‍ വീഴ്ചകളുണ്ടായോ, രോഗ വ്യാപനത്തിന് കാരണമെന്ത് എന്നതടക്കം വിശദാംശങ്ങൾ സംഘം സംസ്ഥാനത്തെ വിദഗ്ധരുമായി ചര്‍ച്ച ചെയ്യും. അന്ന് തന്നെ സംഘം ദില്ലിയിലേക്ക് മടങ്ങും. 

ഇവരുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാകും കേന്ദ്രത്തിന്‍റെ തുടര്‍ ഇടപെടലുകൾ. വാക്സിൻ വിതരണത്തില്‍ കേരളത്തെ ആദ്യഘട്ടത്തില്‍ തന്നെ പരിഗണിക്കണമെന്ന ആവശ്യം സംസ്ഥാനം കേന്ദ്ര സംഘത്തേയും അറിയിക്കും. ഇതിനിടെ സര്‍ക്കാര്‍ സ്വകാര്യ മേഖലയിലെ 46 ആശുപത്രികളില്‍ ഇന്ന് ഡ്രൈറണ്‍ നടക്കും. 25 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ ഇതിന്‍റെ ഭാഗമാകും. 

വാക്സിനേഷനായി ഇതുവരെ 351457 ആരോഗ്യ പ്രവർത്തകർ റജിസ്റ്റർ ചെയ്തിട്ടുണ്ട്. വാക്സിൻ നിശ്ചിത അളവിൽ സൂക്ഷിക്കാനുള്ള ഐസ് ലൈൻഡ് റഫ്രിജറേറ്റർ , വാക്സിൻ കാരിയർ , കോൾഡ് ബോക്‌സ് , ഐസ് പാക്ക് , പുനരൂപയോഗിക്കാൻ കഴിയാത്ത സിറിഞ്ചു കൾ എന്നിവ ജില്ലാ അടിസ്ഥാനത്തിൽ വിതരണം പൂർത്തിയാക്കി വരികയാണ്

Follow Us:
Download App:
  • android
  • ios